
മലയാള സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ ഛോട്ടാ മുംബൈ. ചിരി മുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളും അടിപൊളി ഗാനങ്ങളുമെല്ലാം നിറഞ്ഞ കംപ്ലീറ്റ് എന്റർടെയ്നർ തന്നെയായിരുന്നു സിനിമ. അതിനാൽ തന്നെയാണ് ഇപ്പോൾ റീ റിലീസ് ചെയ്തപ്പോഴും സിനിമയ്ക്ക് പ്രേക്ഷകർ വലിയ വരവേൽപ്പ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ അനുഭവത്തെക്കുറിച്ചും മോഹൻലാലിനൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങളെക്കുറിച്ചും പറയുകയാണ് നടൻ മണിക്കുട്ടൻ.
ഛോട്ടാ മുംബൈയിൽ അഭിനയിക്കാൻ വന്നപ്പോൾ താൻ അൽപ്പം ടെൻഷനിലായിരുന്നു. എന്നാൽ മോഹൻലാൽ തന്നെ വിളിച്ച് സംസാരിക്കുകയും കംഫോർട്ടബിളാക്കുകയും ചെയ്തുവെന്ന് മണിക്കുട്ടൻ പറഞ്ഞു. സില്ലി മോങ്ക്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് ഛോട്ടാ മുംബൈയിലെ ലാൽ സാറിന്റെ അപ്പിയറൻസ് വളരെ ഇഷ്ടമാണ്. അതുവരെ അത്തരം കളർഫുൾ അപ്പിയറൻസിൽ ഞാൻ ലാലേട്ടനെ കണ്ടിട്ടില്ല. അത് എനിക്ക് വളരെ ഇഷ്ടമായതുകൊണ്ട്, ഞാൻ അത് ആസ്വദിച്ച് നിൽക്കുമ്പോൾ ലാൽ സാർ എന്നെ അടുത്ത് വിളിച്ച് സംസാരിച്ചു. കോളേജിന്റെ കാര്യമൊക്കെ ചോദിച്ചു. പുള്ളിക്ക് മനസിലായി നമ്മൾ ഭയങ്കര ടെൻഷൻ അടിച്ച് നിൽക്കുകയാണെന്ന്. ലാലേട്ടനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം ഒട്ടും എഫോർട്ട് ഇല്ലാതെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. അത് നമ്മളിലേക്കും അദ്ദേഹം പകർന്ന് നൽകും. എന്നെ മുന്നിൽ കിടത്തികൊണ്ട് ബുള്ളറ്റിൽ പോകുന്ന ഒരു രംഗമുണ്ട് സിനിമയിൽ. ഞങ്ങളെയും വെച്ചുകൊണ്ട് ബുള്ളറ്റ് കറക്കി എടുക്കണം. അത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ അദ്ദേഹം നമ്മളെയും ഈസി ആക്കിയാണ് അത് ചെയ്തത്. ആ സീൻ ചെയ്യുമ്പോൾ 'ഒരു നായികയ്ക്കും കിട്ടാത്ത ഭാഗ്യമാണല്ലോ ദൈവമേ എനിക്ക് കിട്ടിയത്' എന്നാണ് തോന്നിയത് (മണിക്കുട്ടൻ ചിരിച്ചു). ഞാനും ബിജുക്കുട്ടൻ ചേട്ടനും റിലാക്സ് ചെയ്തു കിടക്കുവാണ്. എന്നാൽ ലാൽ സാറിന്റെ കാര്യം അങ്ങനെയല്ല. എന്നെ മുന്നിൽ കിടത്തണം, പിന്നിൽ ബിജുക്കുട്ടൻ ചേട്ടൻ ഉണ്ട്, പഴയ ബുള്ളറ്റാണ്, അത് ഓടിച്ചോണ്ടുവരണം. അങ്ങനെ എഫോർട്ട് മുഴുവൻ ലാൽ സാറിനാണ്,'
'അതുപോലെ ലാൽ സാറും രാജൻ പി ദേവ് ചേട്ടനും ജഗതി ചേട്ടനുമൊക്കെ സെറ്റിൽ ഒത്തുകൂടുമ്പോൾ അവർ തമ്മിൽ തമാശകൾ പറയും. ആ നിമിഷങ്ങളിൽ നമ്മളെയും അതിന്റെ ഭാഗമാക്കാൻ ലാൽ സാർ എപ്പോഴും ശ്രദ്ധിക്കും. കാരണം ഇത്തരമൊരു സിനിമയ്ക്ക് ആ വൈബ് ആവശ്യമാണ്. ആ വൈബ് ക്യാമറക്ക് പിന്നിലുണ്ടായാൽ മാത്രമേ ക്യാമറയ്ക്ക് മുന്നിലും അത് ചെയ്യാൻ കഴിയൂ. അദ്ദേഹം ആ വൈബ് ലൊക്കേഷനിൽ ക്രിയേറ്റ് ചെയ്യുന്നത് നമ്മൾ പോലും അറിയില്ല,' മണിക്കുട്ടൻ പറഞ്ഞു.
Content highlights: Manikuttan talks about Chotta Mumbai and Mohanlal