
താൻ ജീവിതത്തിൽ ആദ്യമായി നേരിട്ട് കാണാൻ ആഗ്രഹിച്ച നടൻ ബേസിൽ ആണെന്നും ബേസിലിന്റെ ആദ്യ ചിത്രം മുതല്‍ 'പൊന്‍മാന്‍' വരെ എല്ലാം ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നും നടി ഷീല പറഞ്ഞു. മലയാള സിനിമയിെല കണ്ണിലുണ്ണിയാണ് ബേസിലെന്നും ഷീല കൂട്ടിച്ചേർത്തു. ജെഎഫ്ഡബ്ല്യു മൂവി അവാര്‍ഡില്‍ മലയാളം വിഭാഗത്തിലെ 'മാന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം ബേസിലിന് കൈമാറി ശേഷം സംസാരിക്കുകയായിരുന്നു ഷീല.
'ഞങ്ങളുടെ മലയാള സിനിമയിലെ കണ്ണിലുണ്ണിയാണ് ബേസില്‍ ജോസഫ്. എല്ലാ വീടുകളിലും ഒരു ഓമനക്കുട്ടനാണ്. ബേസിലിനെ അവരുടെ വീട്ടിലെ ഒരാളായാണ് എല്ലാവരും വിചാരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ പടം മുതല്‍ 'പൊന്‍മാന്‍' വരെ എല്ലാ ചിത്രങ്ങളും രണ്ടുപ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയില്‍ പൃഥ്വിരാജും ഇങ്ങേരും കുടിച്ചിങ്ങനെ ഇരിക്കുന്ന ഒരു സീനുണ്ട്. എന്റെ ദൈവമേ, എന്തൊരു അഭിനയമാണ്. അത് പിന്നെയും പിന്നെയും ഓടിച്ച് ഞാന്‍ രണ്ടുമൂന്നു പ്രാവശ്യം കണ്ടു. ഇനിയും ഒരുപാട് പടങ്ങള്‍ അഭിനയിക്കണം. കുറേ കുറേ പ്രായം ആവുമ്പോള്‍ ഡയറക്ഷന് പോയാല്‍ മതി കേട്ടോ', ഷീലയുടെ പറഞ്ഞു. താന്‍ ഇതുവരേയും ഒരു നടനെ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ആദ്യമായി ഞാന്‍ ആഗ്രഹിച്ച ഒരാള്‍ ബേസിൽ ആണെന്നും ഷീല കൂട്ടിച്ചേര്‍ത്തു.
താന്‍ മറ്റെന്തൊക്കെയോ പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നുവെന്നും ഷീലയുടെ നല്ലവാക്കുകള്‍ കേട്ടതോടെ എല്ലാം മറന്നുപോയെന്നും ബേസില്‍ പറഞ്ഞു. ഷീല മാമിനെ പോലെ ഒരാള്‍ തന്നെക്കുറിച്ച് ഇങ്ങനെയൊന്നും പറയേണ്ടകാര്യമില്ലെന്നും സന്തോഷമുണ്ടെന്നും ബേസില്‍ പറഞ്ഞു.
Content Highlights: Sheela says that Basil is the luck of Malayalam cinema