ടെക്സസ്: ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആവേശ വിജയവുമായി ബംഗ്ലാദേശ്. രണ്ട് വിക്കറ്റിന്റെ വിജയമാണ് കടുവകൾ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. 19 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് സംഘം ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഭേദപ്പെട്ട നിലയിൽ ലങ്കൻ സംഘം സ്കോർ ചെയ്യുന്നുണ്ടായിരുന്നു. പത്തും നിസങ്ക 47 റൺസെടുത്ത് ടോപ് സ്കോററായി. അഖില ധനഞ്ജയ 21 റൺസെടുത്തു. ഒരു ഘട്ടത്തിൽ മൂന്നിന് 100 എന്ന നിലയിലായിരുന്ന ലങ്ക പിന്നീട് 23 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടമാക്കി. ഇതോടെ വിജയത്തിന് ആവശ്യമായി സ്കോറിലേക്ക് എത്താൻ സിംഹളന്മാർക്ക് കഴിഞ്ഞില്ല.
ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 28 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ലിട്ടൺ ദാസും തൗഹിദ് ഹൃദോയും തകർത്തടിച്ചു. ഇതോടെ മത്സരം ബംഗ്ലാദേശിന്റെ കൈകളിലായി. എന്നാൽ ഇരുവരെയും പുറത്താക്കി ലങ്കൻ നായകൻ വനീന്ദു ഹസരങ്ക ആഞ്ഞടിച്ചു. ലിട്ടൺ ദാസ് 36ഉം തൗഹിദ് ഹൃദോയി 40ഉം റൺസെടുത്തു പുറത്തായി. ഇരുവരും പുറത്തായതിന് ശേഷം ശ്രീലങ്ക ശക്തമായി തിരിച്ചുവന്നു.
11.3 ഓവറിൽ മൂന്ന് വിക്കറ്റിന് 91 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാൽ 18 ഓവർ പൂർത്തിയാകുമ്പോൾ എട്ടിന് 113 എന്ന നിലയിലെത്തി. 19-ാം ഓവറാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ആദ്യ ഓവർ എറിഞ്ഞ ദസുൻ ശങ്ക ആദ്യ പന്തിൽ തന്നെ സിക്സ് വഴങ്ങി. ഇതോടെ സമ്മർദ്ദം കുറഞ്ഞ ബംഗ്ലാദേശ് അനായാസം ലക്ഷ്യത്തിലെത്തി.