ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിനിടെ അബദ്ധം പിണഞ്ഞ് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. മത്സരത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയ ശേഷം മടങ്ങിയ താരത്തിന് ഡ്രെസ്സിംഗ് റൂം മാറിപ്പോയി. തെറ്റായ സ്റ്റെപ്പുകൾ കയറിപ്പോയ വാർണറെ പിന്നിൽ നിന്ന് തിരിച്ചു വിളിക്കുകയായിരുന്നു. ഓസ്ട്രേലിയൻ ടീമിന്റെ ഡ്രെസ്സിംഗ് റൂം എവിടെയാണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു.
മത്സരത്തിൽ വാർണർ നിർണായക ബാറ്റിംഗാണ് പുറത്തെടുത്തത്. ഓസ്ട്രേലിയ ബാറ്റിംഗ് തകർച്ച അഭിമുഖീകരിച്ചപ്പോൾ വാർണർ 51 പന്തിൽ 56 റൺസെടുത്ത് ഓസ്ട്രേലിയൻ ഓപ്പണർ നിർണായക സംഭാവന നൽകി. മാർക്കസ് സ്റ്റോയിൻസിനൊപ്പം നാലാം വിക്കറ്റിൽ വാർണർ 102 റൺസാണ് കൂട്ടിച്ചേർത്തത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് 164 റൺസെടുത്തു. വാർണറെ കൂടാതെ 67 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോയിൻസും മികച്ച പ്രകടനം കാഴ്ചവെച്ചു. ബൗളിംഗിലും മൂന്ന് വിക്കറ്റുമായി സ്റ്റോയിൻസ് തിളങ്ങി. ഒമാൻ സംഘത്തിന്റെ മറുപടി ഒമ്പത് വിക്കറ്റിൽ 125 റൺസെടുത്തു. 39 റൺസിന്റെ വിജയമാണ് ഓസീസ് സംഘം ആഘോഷിച്ചത്.