ന്യൂയോര്‍ക്കിലെ പിച്ച് ഇത്തിരി പിശകാണ്; ആശങ്കയുണ്ടെന്ന് ദ്രാവിഡ്

ന്യൂയോര്‍ക്കിലെ പിച്ച് ഇത്തിരി പിശകാണ്; ആശങ്കയുണ്ടെന്ന് ദ്രാവിഡ്

'ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ ബോളര്‍മാരും ബാറ്റര്‍മാരും പിച്ചിനെ പറ്റി നന്നായി മനസ്സിലാക്കി തന്നെയാണ് കളിച്ചത്'

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ന്യൂയോര്‍ക്കിലെ പിച്ചില്‍ ആശങ്ക ഉന്നയിച്ച് കോച്ച് രാഹുല്‍ ദ്രാവിഡ്. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ നേരിട്ടത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ മൂന്ന് മത്സരങ്ങളും ഇതേ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. ഈ സാഹചര്യത്തിലാണ് പിച്ചിനെക്കുറിച്ചുള്ള തന്റെ ആശങ്ക തുറന്നുപറഞ്ഞ് ദ്രാവിഡ് രംഗത്തെത്തിയത്.

'മൃദുവായ പിച്ചാണ് ന്യൂയോര്‍ക്കിലുള്ളത്. അതുകൊണ്ടു തന്നെ പന്തിന്റെ ചലനങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യങ്ങളില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വരാനിരിക്കുന്ന വലിയ മത്സരങ്ങളെ അത് ബാധിക്കാനും സാധ്യതയുണ്ട്. മണലിന്റെ അംശം അധികമായുള്ള പിച്ചാണ്. അതുകൊണ്ടുതന്നെ നന്നായി കളിക്കാനായി ഒരു താളം കണ്ടെത്തേണ്ടതുണ്ട്', ദ്രാവിഡ് വ്യക്തമാക്കി.

ന്യൂയോര്‍ക്കിലെ പിച്ച് ഇത്തിരി പിശകാണ്; ആശങ്കയുണ്ടെന്ന് ദ്രാവിഡ്
ടി 20 ലോകകപ്പ്; സൂപ്പര്‍ ഓവറില്‍ ഒമാനെ വീഴ്ത്തി നമീബിയ, ഹീറോയായി ഡേവിഡ് വീസെ

'പക്ഷേ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ ബോളര്‍മാരും ബാറ്റര്‍മാരും പിച്ചിനെ പറ്റി നന്നായി മനസ്സിലാക്കി തന്നെയാണ് കളിച്ചത്. ഈ ഗ്രൗണ്ടില്‍ മത്സരം വിജയിക്കുന്നത് വലിയ കാര്യമാണ്. അടുത്ത മത്സരങ്ങള്‍ക്ക് വേണ്ടി നന്നായി തയ്യാറെടുക്കണം', ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒന്‍പതിന് പാകിസ്താനെയാണ് ഇന്ത്യ നേരിടുക. ഈ രണ്ട് മത്സരങ്ങളും ന്യൂയോര്‍ക്കിലെ നസ്സാവു ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. 12ന് ആതിഥേയരായ യുഎസ്സിനെയും ഇതേ ഗ്രൗണ്ടില്‍ ഇന്ത്യ നേരിടും.

logo
Reporter Live
www.reporterlive.com