ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വിവാദത്തിന് തിരികൊളുത്തി ഫാഫ് ഡു പ്ലെസിസ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കോയിനിലേക്ക് സൂം ചെയ്യുന്നത് തടഞ്ഞതാണ് വിവാദമായിരിക്കുന്നത്. ടോസിന് ശേഷം കോയിനിലേക്ക് സൂം ചെയ്യാൻ ഐപിഎൽ സംപ്രേഷകർ ശ്രമിച്ചപ്പോൾ ഫാഫ് ഇടപെട്ടു. കോയിൻ കൈയ്യിലെടുക്കുകയും ക്യാമറയ്ക്ക് നേരെ കാണിക്കുകയും ചെയ്തു. എന്നാൽ കോയിനിൽ ഹെഡ്സ് ആണോ ടെയിൽസ് ആണോ വീണത് എന്ന് വ്യക്തമായില്ല.
മുമ്പ് ടോസിൽ കൃത്രിമത്വം ഉണ്ടെന്നുള്ള വാദം ശക്തമായതോടെയാണ് സംപ്രേഷകർ ടോസ് ഇട്ട ശേഷം കോയിൻ സൂം ചെയ്ത് കാണിക്കാൻ തുടങ്ങിയത്. ടോസിലെ കൃത്രിമത്വ വാദങ്ങൾക്ക് തുടക്കമിട്ടതും ഫാഫ് ഡു പ്ലെസിസ് ആണ്. ആദ്യം മുംബൈ ഇന്ത്യൻസ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ ഈ വാദത്തിന് തുടക്കം കുറിച്ചു.
ഹാർദ്ദിക്ക് പാണ്ഡ്യ ടോസ് ഇട്ട കോയിൻ ജവഹർലാൽ ശ്രീനാഥ് കയ്യിലെടുക്കുകയും മുംബൈ ഇന്ത്യൻസിന് അനുകൂലമായി ടോസ് വിളിക്കുകയും ചെയ്തെന്നാണ് ആദ്യ ആരോപണം. സമൂഹമാധ്യമങ്ങളിലാണ് ഈ ആരോപണം ശക്തമായത്. എന്നാൽ ടോസിൽ കൃത്രിമത്വം ഇല്ലെന്ന് മറ്റൊരു വിഭാഗം കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങളോടെ വാദിച്ചു. എന്നാൽ ഫാഫ് വിടാൻ തയ്യാറായില്ല.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പാറ്റ് കമ്മിൻസിനോട് ഫാഫ് മുൻ മത്സരത്തിൽ നടന്ന ടോസിനെക്കുറിച്ച് സംസാരിച്ചു. ഇത് ടോസിലെ കൃത്രിമത്വത്തെക്കുറിച്ചെന്നാണ് സമൂഹമാധ്യമങ്ങൾ പറഞ്ഞത്. ഇതോടെയാണ് ടോസ് ചെയ്ത ശേഷം കോയിൻ സൂം ചെയ്ത് കാണിക്കാൻ സംപ്രേഷകർ തീരുമാനിച്ചത്.