ധാക്ക: ഏകദിന ലോകകപ്പിലെ ടൈംഡ് ഔട്ടിന് പിന്നാലെ ഉണ്ടായ ശ്രീലങ്ക-ബംഗ്ലാദേശ് താരങ്ങൾക്കിടയിലെ പടലപിണക്കം തുടരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര നേടിയ ശ്രീലങ്കൻ താരങ്ങൾ ടൈംഡ് ഔട്ട് ആഘോഷം നടത്തിയിരുന്നു. എന്നാൽ ബംഗ്ലാദേശ് തിരിച്ചടി നൽകിയത് ഏകദിന പരമ്പര നേടിയ ശേഷമാണ്.
ഇത്തവണ മുഷ്ഫിക്കർ റഹീമാണ് പരിഹാസം നടത്തിയത്. തകർന്ന ഹെൽമറ്റുമായി വന്ന് ആഘോഷം നടത്തിയാണ് റഹീം എയ്ഞ്ചലോ മാത്യൂസിന് മറുപടി നൽകിയത്. ബംഗ്ലാദേശ് മറുപടി നൽകിയതോടെ ഇരുടീമുകൾക്കും ഇടയിൽ ടൈംഡ് വിവാദത്തിന്റെ അസ്വസ്ഥതകൾ ഏറെക്കാലം തുടരുമെന്ന് വ്യക്തമായി.
ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക മികച്ച സ്കോറിലേക്ക് നീങ്ങവെയാണ് വിവാദ ടൈംഡ് ഔട്ട് ഉണ്ടായത്. എയ്ഞ്ചലോ മാത്യൂസ് സമയത്ത് ക്രീസിലെത്തിയെങ്കിലും മാത്യൂസ് ആദ്യ പന്ത് നേരിടാൻ വൈകി. ഹെൽമറ്റിലെ തകരാറായിരുന്നു കാരണം. നിശ്ചിത സമയം കഴിഞ്ഞതിനാൽ ബംഗ്ലാദേശ് താരങ്ങളുടെ അപ്പീൽ മാത്യൂസ് ടൈംഡ് ഔട്ട് ആകുകയായിരുന്നു.