മെൽബൺ: പാകിസ്താൻ താരം ബാബർ അസം ഇപ്പോൾ ഓസ്ട്രേലിയയിലാണ്. ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ വെള്ളക്കുപ്പായം അണിയാൻ ബാബർ അസം തയ്യാറെടുക്കുകയാണ്. ഡിസംബർ 14ന് ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കും. ഇതിന് മുമ്പായി പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലനത്തിലാണ്. എന്നാൽ സ്വന്തം ടീമിന്റെ ബാറ്റർ അടിച്ചുവിട്ട പന്ത് നോൺ സ്ട്രൈക്കിംഗ് എൻഡിൽ തടയുന്ന ബാബർ അസമിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിനിടെയാണ് സംഭവം. ഓസ്ട്രേലിൻ ബൗളർ ബീയു വെബ്സ്റ്റർ എറിഞ്ഞ പന്ത് പാകിസ്താന്റെ ഷാൻ മസൂദ് അടിച്ചുവിട്ടു. ഇത് നോൺ സ്ട്രൈക്കിംഗ് എൻഡിൽ നിന്ന അസം കൈകൊണ്ട് പിടിക്കാൻ ശ്രമിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം അഴിച്ചുപണിയോടെയാണ് പാകിസ്താൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ എത്തിയിരിക്കുന്നത്. ബാബർ അസമിന് പകരം ഷഹീൻ ഷാ അഫ്രീദി നായകനായി. ഇൻസമാം ഉൾ ഹഖിന് പകരം വഹാബ് റിയാസാണ് പുതിയ ടീം സിലക്ടർ. ടീമിന്റെ ഡയറക്ടർ സ്ഥാനത്ത് മുഹമ്മദ് ഹഫീസിനെയും തിരഞ്ഞെടുത്തു.