വിജയ് സർക്കാരിന്റെ വമ്പൻ നീക്കം; 75,000 രൂപ വരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതി തള്ളും

പുതിയ പ്രഖ്യാപനം വഴി മാത്രം 1.38 ലക്ഷത്തിലധികം കർഷകർക്ക് അധിക സഹായം ലഭിക്കും

വിജയ് സർക്കാരിന്റെ വമ്പൻ നീക്കം; 75,000 രൂപ  വരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതി തള്ളും
dot image

തമിഴ്നാട്ടിലെ കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. 75,000 രൂപ വരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 75,000-ന് മുകളിൽ 1 ലക്ഷം വരെ വായ്പയുള്ള കർഷകർക്ക് പരമാവധി 75,000 വരെയും ഇളവ് ലഭിക്കും.

പുതിയ വായ്പാ ഇളവ് പദ്ധതിയിലൂടെ സംസ്ഥാനത്തെ 13.34 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മൊത്തം 6,220 കോടിയുടെ കാർഷിക വായ്പയാണ് എഴുതിത്തള്ളുന്നത്. പുതിയ പ്രഖ്യാപനം വഴി മാത്രം 1.38 ലക്ഷത്തിലധികം കർഷകർക്ക് അധിക സഹായം ലഭിക്കും. ഇതിനായി സർക്കാരിന് ഏകദേശം 953.06 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും.

പുതിയ പ്രഖ്യാപനത്തിന്റെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ

  • 75,000 വരെ കാർഷിക വായ്പ → പൂർണമായി എഴുതിത്തള്ളും
  • 75,000 മുതൽ ₹1 ലക്ഷം വരെ → പരമാവധി ₹75,000 വരെ ഇളവ്
  • 1 ലക്ഷത്തിന് മുകളിലുള്ള വായ്പ → നിലവിലുള്ള വ്യവസ്ഥ പ്രകാരം ₹35,000 വരെ ഇളവ്

അതായത്, വായ്പയുടെ മുഴുവൻ തുകയും സർക്കാർ ഏറ്റെടുക്കുന്നതല്ലാത്ത വിഭാഗങ്ങളിലും നിശ്ചിത പരിധിയിൽ ആശ്വാസം ലഭിക്കും.

വിജയ് സർക്കാർ അധികാരത്തിലെത്തി 15 ദിവസത്തിനുള്ളിൽ 50,000 വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് 75,000 വരെയുള്ള വായ്പകൾക്ക് പൂർണ ഇളവും, അതിന് മുകളിലുള്ള വായ്പയുള്ള കർഷകർക്ക് ₹35,000 വരെ ഇളവും പ്രഖ്യാപിച്ചു. ഇപ്പോഴത്തെ പ്രഖ്യാപനം ഈ സഹായം കൂടുതൽ വിപുലീകരിക്കുന്നതാണ്.

കർഷക സംഘടനകളുമായി ഓഗസ്റ്റ് 7ന് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കൂടുതൽ ആശ്വാസം നൽകാനുള്ള തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികൾക്കിടയിലും കർഷകരുടെ കടബാധ്യത കുറയ്ക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകളിലെ കുടിശ്ശിക സമയബന്ധിതമായി തീർപ്പാക്കണമെന്ന ആർബിഐ നിർദേശങ്ങളും പരിഗണിച്ചാണ് നടപടി.

വിളനാശം, ഉൽപാദനച്ചെലവിലെ വർധന, വിപണി വിലയിലെ മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്ന ചെറുകിട-ഇടത്തരം കർഷകർക്ക് ഈ തീരുമാനം നേരിട്ട് ആശ്വാസമാകും. വായ്പയുടെ ബാധ്യത കുറയുന്നതോടെ അടുത്ത കാർഷിക സീസണിലേക്ക് ആവശ്യമായ സാമ്പത്തിക ഇടപെടലുകൾ നടത്താനും ഇത് സഹായകരമാകുമെന്നാണ് സർക്കാരിന്റെ നിലപാട്.

കൃഷിയാണ് സംസ്ഥാനത്തിന്റെ നട്ടെല്ല്, കർഷകരെ പിന്തുണയ്ക്കുന്നതിലാണ് രാജ്യത്തിന്റെ ഐശ്വര്യം എന്ന നിലപാടും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

വായ്പാ എഴുതിത്തള്ളലിന് ആർക്കൊക്കെ അർഹതയുണ്ട്, ഏത് വായ്പകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്, അപേക്ഷിക്കേണ്ടതുണ്ടോ, നടപടിക്രമം എന്താണ് തുടങ്ങിയ വിശദമായ മാനദണ്ഡങ്ങൾ സർക്കാർ പിന്നീട് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

dot image
To advertise here,contact us
dot image