ഡിജിറ്റൽ ഇടപാടുകൾ‌ക്ക് ഇനി ഡബിൾ സുരക്ഷ; തട്ടിപ്പുകാരെ പൂട്ടാൻ പുതിയ നീക്കവുമായി ആർബിഐ

പണം കൈമാറുന്നതിന് മുൻപ് അഡീഷനൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ നിർബന്ധമാക്കും

ഡിജിറ്റൽ ഇടപാടുകൾ‌ക്ക് ഇനി ഡബിൾ സുരക്ഷ; തട്ടിപ്പുകാരെ പൂട്ടാൻ പുതിയ നീക്കവുമായി ആർബിഐ
dot image

​ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ മാർ​ഗനിർദേശങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കുറഞ്ഞത് രണ്ട് ഓതന്റിക്കേഷൻ രീതികളെങ്കിലും പേയ്മെന്റുകളുമായി ബന്ധപ്പെട്ട് കർശനമാക്കും. പ്രധാനമായും ഓൺലൈൻ ഇടപാടുകളിലെ തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ വരുന്നത്.

upi payment

​നിലവിൽ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വൺ ടൈം പാസ്‌വേഡ് ആണ് പ്രധാന സുരക്ഷാ മാനദണ്ഡമായി ഉപയോഗിക്കുന്നത്. എന്നാൽ പുതിയ നിയമപ്രകാരം, പണം കൈമാറുന്നതിന് മുൻപ് അഡീഷനൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ നിർബന്ധമാക്കും. അതായത്, കേവലം പാസ്‌വേഡ് അല്ലെങ്കിൽ ഒടിപി കൊണ്ട് മാത്രം ഇനി വലിയ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കില്ല. ബാങ്കുകൾ, കാർഡ് നെറ്റ്‌വർക്കുകൾ, ഫിൻടെക്കുകൾ തുടങ്ങിയവ ഉപയോക്താക്കൾക്ക് ഒതന്റിക്കേഷൻ ഓപ്ഷനുകളുടെ ചോയിസ് നൽകണമെന്നും റിസർവ് ബാങ്ക് നിർദേശിക്കുന്നു.

പ്രധാന മാറ്റങ്ങൾ

  • ​മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ: ഇടപാടു നടത്തുമ്പോൾ എസ്എംഎസ് വഴിയുള്ള ഒടിപിക്ക് പുറമെ, ബയോമെട്രിക് (വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി), ഡിജിറ്റൽ ടോക്കണുകൾ തുടങ്ങിയ കൂടുതൽ സുരക്ഷാ മാർ​ഗങ്ങൾ ബാങ്കുകൾ ഏർപ്പെടുത്തേണ്ടി വരും.
  • ​തത്സമയ അലേർട്ടുകൾ: അസ്വാഭാവിക രീതിയിൽ പണം പിൻവലിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ ഉപയോക്താവിന് ഉടൻതന്നെ ബാങ്കിൽനിന്നും അറിയിപ്പ് ലഭിക്കും.
  • ഡിജിറ്റൽ ടോക്കണൈസേഷൻ: കാർഡ് വിവരങ്ങൾ നേരിട്ട് നൽകുന്നതിന് പകരം ടോക്കണുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കും. ഇത് വ്യാപാരികളുടെ പക്കൽ നിങ്ങളുടെ കാർഡ് വിവരങ്ങൾ സേവ് ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നു.
  • ഇടപാടുകളുടെ പരിധി: വലിയ തുകകൾ കൈമാറുന്നതിന് മുമ്പ് ഉപഭോക്താവിൽനിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ഇത് തട്ടിപ്പുകാർ വലിയ തുകകൾ അക്കൗണ്ടിൽനിന്ന് മാറ്റുന്നത് തടയാൻ സഹായിക്കും.
  • ഒക്ടോബർ 1 മുതൽ ക്രോസ് ബോർഡർ വിനിമയങ്ങൾക്കും ഓതന്റിക്കേഷൻ നിർബന്ധമാക്കും.

​എന്തിനാണ് ഈ മാറ്റം?

​ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതോടെ സൈബർ തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. പ്രത്യേകിച്ച് ഒടിപി തട്ടിപ്പിലൂടെ സാധാരണക്കാരുടെ പണം നഷ്ടപ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് ആർബിഐ കർശന നിലപാട് സ്വീകരിച്ചത്. സിം സ്വാപ്, ഫിഷിങ്, സോഷ്യൽ എൻജിനീയറിങ്, മാൽ വെയർ ആക്രമണങ്ങൾ അടക്കമുള്ള മാർഗങ്ങളിലൂടെ ഒടിപി ചോരാനുള്ള സാധ്യതകൾ നിലനിൽക്കുന്നതും, ഒടിപി വൈകാനുള്ള സാധ്യതകളുമാണ് കാരണം. ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ പണം നഷ്ടപ്പെടുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.

​ഉപഭോയോക്കൾ ശ്രദ്ധിക്കേണ്ടത്

​ഏപ്രിൽ 1 മുതൽ മാറുന്ന ഈ നിയമങ്ങൾക്കനുസരിച്ച് ബാങ്ക് അക്കൗണ്ടുകളിലും ആപ്പുകളിലും മാറ്റങ്ങൾ വരാം. ബാങ്കുകൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബയോമെട്രിക് ഓതന്റിക്കേഷൻ പോലുള്ള സംവിധാനങ്ങൾ സജ്ജമാക്കാനും ഉപയോക്താക്കൾ തയ്യാറാകണം.

Content Highlights: Online Payments Changing Soon: How RBI’s New Rule Protects Your Money From April 1

dot image
To advertise here,contact us
dot image