റഷ്യന്‍ ക്രൂഡില്ലാതെ രക്ഷയില്ല; 83 ശതമാനവും മോസ്‌ക്കോയില്‍ നിന്ന് തന്നെ, 5.8 ബില്യണ്‍ യൂറോ ചെലവിട്ട് ഇന്ത്യ

ഇന്ത്യയിലെ പ്രധാന റിഫൈനിങ് കേന്ദ്രങ്ങളില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വന്‍ തോതില്‍ എത്തിച്ചേരുന്നുണ്ട്. ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിയില്‍ ഏപ്രിലിനെ അപേക്ഷിച്ച് മേയില്‍ ഇറക്കുമതി 36 ശതമാനം ഉയര്‍ന്നു

റഷ്യന്‍ ക്രൂഡില്ലാതെ രക്ഷയില്ല; 83 ശതമാനവും മോസ്‌ക്കോയില്‍ നിന്ന് തന്നെ, 5.8 ബില്യണ്‍ യൂറോ ചെലവിട്ട് ഇന്ത്യ
dot image

റഷ്യന്‍ ഇന്ധനം വാങ്ങുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ വാങ്ങുന്ന രാജ്യമായി ഇന്ത്യ. 2026 മെയ് മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യന്‍ റിഫൈനറികള്‍ മോസ്‌കോയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങല്‍ വന്‍ തോതില്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. ഇതിനായി ഇന്ത്യ ഏകദേശം 5.8 ബില്യണ്‍ യൂറോ (6.7 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് മാസത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തവയില്‍ ഏകദേശം 83 ശതമാനവും ക്രൂഡ് ഓയിലായിരുന്നു. ഇതിന്റെ മൂല്യം 4.8 ബില്യണ്‍ യൂറോയായിരുന്നു. അതേസമയം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 550 മില്യണ്‍ യൂറോയും കല്‍ക്കരി ഇറക്കുമതി 429 മില്യണ്‍ യൂറോയുമായിരുന്നു. മെയ് മാസത്തില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ അളവ് മുന്‍ മാസത്തെ അപേക്ഷിച്ച് 8 ശതമാനം വര്‍ധിച്ചു. ഇതിന് പ്രധാന കാരണം റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ മേയില്‍ ഉണ്ടായ 21 ശതമാനം വര്‍ധനവാണ്.

ഇന്ത്യയിലെ പ്രധാന റിഫൈനിങ് കേന്ദ്രങ്ങളില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വന്‍ തോതില്‍ എത്തിച്ചേരുന്നുണ്ട്. ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിയില്‍ ഏപ്രിലിനെ അപേക്ഷിച്ച് മേയില്‍ ഇറക്കുമതി 36 ശതമാനം ഉയര്‍ന്നു. അതേസമയം, ജാംനഗര്‍ റിഫൈനറിയിലേക്കുള്ള വിതരണം 14 ശതമാനം വര്‍ധിച്ചു.

ഈ വര്‍ഷം ആദ്യം റഷ്യന്‍ എണ്ണ വാങ്ങല്‍ പുനരാരംഭിച്ച പൊതുമേഖലാ റിഫൈനറികളും എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചു. 2025 നവംബര്‍ അവസാനം റഷ്യന്‍ ക്രൂഡ് ഇറക്കുമതി നിര്‍ത്തിവച്ചിരുന്ന ന്യൂ മാംഗ്ലൂര്‍ റിഫൈനറിയും വിശാഖപട്ടണം റിഫൈനറിയും മാര്‍ച്ചില്‍ വാങ്ങല്‍ പുനരാരംഭിച്ചതിന് ശേഷം തുടര്‍ച്ചയായി റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു. മെയ് മാസത്തില്‍ ന്യൂ മംഗളൂരു റിഫൈനറിയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഇറക്കുമതി 13 ശതമാനം വര്‍ധിച്ചപ്പോള്‍, വിശാഖപട്ടണം റിഫൈനറിയിലേത് 42 ശതമാനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

റഷ്യ- ഉക്രൈന്‍ ആക്രമണങ്ങളെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും വ്യാപാര നിയന്ത്രണങ്ങളും ആഗോള ഊര്‍ജവ്യാപാരത്തെ തന്നെ മാറ്റി മറിച്ചു. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ വാങ്ങല്‍ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി.

വിലക്കുറവില്‍ ലഭിച്ച റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യന്‍ റിഫൈനറികള്‍ വന്‍തോതില്‍ വാങ്ങിയതിലൂടെ ഊര്‍ജച്ചെലവ് നിയന്ത്രിക്കാനും റിഫൈനിങ് ലാഭം വര്‍ധിപ്പിക്കാനും പെട്രോളിയം ഉല്‍പ്പന്ന കയറ്റുമതി കൂട്ടാനും സാധിച്ചു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആരംഭിച്ചെങ്കിലും റഷ്യന്‍ എണ്ണ ഇപ്പോഴും ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രധാന വിഹിതം നിലനിര്‍ത്തുന്നു.മെയ് മാസത്തില്‍ റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ 50 ശതമാനം വാങ്ങിയതും ചൈനയായിരുന്നു. തുടര്‍ന്ന് ഇന്ത്യ (36%), തുര്‍ക്കി (6%), യൂറോപ്യന്‍ യൂണിയന്‍ (5%) എന്നിങ്ങനെയാണ്.

Also Read:

2026 മെയ് മാസത്തില്‍ റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ രാജ്യം ചൈനയായിരുന്നു. റഷ്യയുടെ മുന്‍നിര അഞ്ച് ഇറക്കുമതിക്കാരില്‍ നിന്നുള്ള കയറ്റുമതി വരുമാനത്തിന്റെ 38 ശതമാനം (7 ബില്യണ്‍ യൂറോ) ചൈനയില്‍ നിന്നായിരുന്നു. 2026 ജനുവരി 21 മുതല്‍ റഷ്യന്‍ ക്രൂഡില്‍ നിന്ന് നിര്‍മ്മിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിട്ടും, മെയ് മാസത്തില്‍ റഷ്യന്‍ ക്രൂഡ് ഉപയോഗിക്കുന്ന റിഫൈനറികളില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച എണ്ണ ഉല്‍പ്പന്നങ്ങളുടെ 10 കയറ്റുമതി കപ്പലുകള്‍ യൂറോപ്യന്‍ യൂണിയന്‍ തുറമുഖങ്ങളില്‍ എത്തിയതായി കണക്കുകളുണ്ട്.

ഇന്ത്യ, തുര്‍ക്കി, ബ്രൂണേ, ജോര്‍ജിയ എന്നിവിടങ്ങളിലെ റിഫൈനറികള്‍ മെയ് മാസത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് 641 മില്യണ്‍ യൂറോ മൂല്യമുള്ള എണ്ണ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. ഇതില്‍ യൂറോപ്യന്‍ യൂണിയന്‍ 174 മില്യണ്‍ യൂറോ, ഓസ്‌ട്രേലിയ 275 മില്യണ്‍ യൂറോ, അമേരിക്ക 147 മില്യണ്‍ യൂറോ, ന്യൂസിലന്‍ഡ് 45 മില്യണ്‍ യൂറോ എന്നിങ്ങനെയാണ് ഇറക്കുമതി ചെയ്തത്. ഇവയില്‍ ഏകദേശം 214 മില്യണ്‍ യൂറോ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ റഷ്യന്‍ ക്രൂഡില്‍ നിന്ന് ശുദ്ധീകരിച്ചതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Content Highlights: India remained the world's second-largest buyer of Russian fossil fuels in May 2026, importing €5.8 billion worth of hydrocarbons as refiners increased purchases of discounted Russian crude

dot image
To advertise here,contact us
dot image