

ഇന്ന് രാവിലെ ഏഷ്യൻ വിപണികളിൽ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ അസംസ്കൃത എണ്ണയുടെ വില 25 ശതമാനത്തിലധികം വർധിച്ച് ബാരലിന് 116.5 ഡോളറിൽ എത്തി. 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുദ്ധം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ വില 150 ഡോളർ വരെ എത്താമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

കപ്പലുകൾ ഹോർമുസിൽ കുടുങ്ങി
ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും നടക്കുന്നത് വളരെ ഇടുങ്ങിയ ഹോർമുസ് കടൽപ്പാതയിലൂടെയാണ്. ഈ പാതയിൽ കപ്പലുകൾ തടയുന്നതും, ഇറാന്റെ ആക്രമണ ഭീഷണിയുമാണ് വില ഉയരാൻ പ്രധാന കാരണം. നൂറുകണക്കിന് കപ്പലുകൾ ഇപ്പോൾ കടലിൽ കുടുങ്ങിക്കിടക്കുകയാണ്.

ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള ആക്രമണങ്ങളും, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ നിറഞ്ഞു കവിഞ്ഞതും കാരണം ഉൽപ്പാദനം കുറയ്ക്കാൻ ഈ രാജ്യങ്ങൾ നിർബന്ധിതരായി.സപ്ലൈ കുറഞ്ഞാൽ വീണ്ടും അസംസ്കൃത എണ്ണ വില ഉയരാൻ സാധ്യതയുണ്ട്.യുദ്ധം കാരണം ഇൻഷുറൻസ് കമ്പനികൾ കപ്പലുകൾക്ക് പരിരക്ഷ നൽകാൻ മടിക്കുന്നത് ചരക്ക് നീക്കത്തെ പൂർണ്ണമായും ബാധിച്ചു.
വീടുകളിൽ ആശങ്ക
രാജ്യാന്തര വിപണിയിലെ ഈ മാറ്റം ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില വർധനവിനും പാചകവാതക വില കൂടാനും കാരണമാകും.ഉടൻ തന്നെ പാചക വാതക വില കൂട്ടിയില്ലെന്ന് പറയുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ സർക്കാരിന് ഈ ഉറപ്പ് പാലിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

ഇന്ധനവില കൂടുമ്പോൾ സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ചെലവ് വർധിക്കും. ഇത് പച്ചക്കറികൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടാൻ ഇടയാക്കും. ഇന്ന് രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കോർഡ് തകർച്ച നേരിട്ടു (92.28). ഇത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും വില കൂടാൻ കാരണമാകും.ചുരുക്കത്തിൽ പശ്ചിമേഷ്യയിലെ സംഘർഷം വെറുമൊരു യുദ്ധമല്ല, മറിച്ച് നമ്മുടെ പോക്കറ്റിനെയും അടുക്കളയെയും നേരിട്ട് ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് എന്ന് പറയേണ്ടി വരും.
Content Highlights :Crude Oil is Surging, the spark of price hike in our kitchen