

കളിക്കളത്തിനകത്തും പുറത്തും ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്വാഗും സ്റ്റൈലും ആറ്റിറ്റ്യൂഡുമെല്ലാം ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ 2026 ടി 20 ലോകകപ്പില്‍ പാകിസ്താനെതിരായ നിര്‍ണായക മത്സരത്തിലും ഹാര്‍ദിക് പാണ്ഡ്യ പ്രകടനത്തിനൊപ്പം തന്നെ തന്റെ ഓറ കൊണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ടി20 ലോകകപ്പിലെ ആവേശ പോരാട്ടത്തിൽ പാകിസ്താനെ 61 റണ്‍സിന് തകർത്ത് ഇന്ത്യ സൂപ്പർ 8ൽ പ്രവേശിച്ചപ്പോള്‍ പാകിസ്താന്റെ ആദ്യ വിക്കറ്റ് നേടി തകര്‍ച്ചക്ക് തുടക്കമിട്ടതും അവസാന വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ജയം പൂര്‍ത്തിയാക്കിയതും ഹാര്‍ദിക്കായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഗോള്‍ഡന്‍ ഡക്കായതിന്റെ നിരാശ തീര്‍ക്കുന്ന പ്രകടനമായിരുന്നു ബൗളിംഗില്‍ ഹാര്‍ദ്ദിക് പുറത്തെടുത്തത്. ഇതില്‍ പാക് ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ ഓപ്പണര്‍ ഷാഹിബ്സാദ ഫര്‍ഹാനെ പുറത്താക്കിയശേഷം ഹാര്‍ദിക്കിന്റെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഫർഹാനെ മിഡ് ഓണില്‍ റിങ്കു സിങ്ങിന്റെ കൈകളിൽ എത്തിച്ച് ഹാര്‍ദിക് പുറത്താക്കി. ഫര്ഹാന് ഉയര്‍ത്തിയടിച്ച പന്ത് വായുവിൽ ഉയർന്നപ്പോൾ തന്നെ അത് ക്യാച്ച് ആണോ ബൗണ്ടറിയിലേക്കാണോയെന്ന് തിരിഞ്ഞു നോക്കാൻ പോലും ഹാര്‍ദിക് തയ്യാറായില്ല. മറിച്ച് ഫർഹാന്റെ കണ്ണുകളിലേക്ക് തന്നെ ആത്മവിശ്വാസത്തോടെ നോക്കി നിന്ന ഹാര്‍ദിക്കിന്റെ ഭാവമാണ് ആരാധകരെ ത്രസിപ്പിച്ചത്. ഒന്നു കണ്ണുചിമ്മുകയോ പന്തിലേക്ക് തിരിഞ്ഞു നോക്കുകയോ ചെയ്യാതെയുള്ള പാണ്ഡ്യയുടെ ഈ 'നോ ലുക്ക്' റിയാക്ഷൻ സോഷ്യല്‍ മീഡിയയിലും വൈറലായി.
നേരത്തെ ഹാർദിക്കിന്റെ നോ ലുക്ക് ഷോട്ട് പോലെ തന്നെ ഇപ്പോൾ നോ ലുക്ക് വിക്കറ്റും ആരാധകർക്കിടയിൽ ആവേശമായിരിക്കുകയാണ്. 2024ൽ ബംഗ്ലാദേശ് പരമ്പരയിലാണ് ഹാർദിക് നോ ലുക്ക് ഷോട്ടടിച്ചത്. പന്ത്രണ്ടാം ഓവർ എറിയാനെത്തിയ ടസ്കിൻ അഹമ്മദിനെതിരെയാണ് അന്ന് ഹാർദിക് നേടിയ ഒരു ബൗണ്ടറി നേടിയത്. ആ ഓവറിലെ മൂന്നാം പന്തിൽ ബൗൺസറിന് ശ്രമിച്ച ടസ്കിന്റെ പന്തിനെ ഹാർദിക് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ബാറ്റ് വെച്ച് ബൗണ്ടറി കടത്തുമ്പോൾ ആ ഷോട്ടിന് അത്രയും ആധികാരികതയുണ്ടായിരുന്നു. ബോളറെയോ പന്തിനെയോ നോക്കാതെ ഒരു തരം നോ ലുക്ക് ഷോട്ടായിരുന്നു അത്.
Content Highlights: T20 World Cup 2026, Ind vs Pak: Hardik Pandya's 'No-Look' Dismissal Of Pakistan Star Sahibzada Farhan sets social media on fire