
ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു സ്റ്റീരിയോടൈപ്പിനെ വിമർശിച്ചുകൊണ്ട് പോളണ്ട് സ്വദേശിനിയായ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് പുതിയ ചർച്ചകൾക്ക് വഴിതെളിക്കുകയാണ്. ഇന്ത്യക്കാരനായ ഹാർദിക് വർമ്മയെ വിവാഹം കഴിച്ച് ഇന്ത്യയിലൂടെ സഞ്ചരിച്ചപ്പോളുണ്ടായ മോശം അനുഭവങ്ങളാണ് പോളണ്ട് സ്വദേശിനിയായ ഗബ്രിയേല പങ്കുവച്ചത്.
'ഇന്ത്യയിലെ ആളുകൾ യാത്രയിൽ കൂടെയുണ്ടാകുന്ന ഭർത്താക്കന്മാരെ ഡ്രൈവറായോ, ടൂർ ഗൈഡായോ ആണ് പരിഗണിക്കാറ്' എന്നായിരുന്നു ഗബ്രിയേല ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇത് നിരാശജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.
'ഇന്ത്യയിൽ പലസ്ഥലങ്ങളിൽ പോകുമ്പോളും, ആളുകൾ വളരെ മുൻവിധിയോടെ സംസാരിക്കുന്നതായി തോന്നിയിട്ടുണ്ട്. ഇത് അപൂർവ്വമായി ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ടായ അനുഭവമല്ല, പലപ്പോഴും ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത് വിഷമകരമായ കാര്യമാണ്. മിക്കവാറും എല്ലാ ആളുകളും ഹാർദിക് എന്റെ ടൂർ ഗൈഡോ, ഡ്രൈവറോ ആണെന്ന് കരുതുകയും, അത് ചോദിക്കുകയും ചെയ്യാറുണ്ട്.' ഗബ്രിയേല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഏത് പെൺകുട്ടിയാണ് ടൂർ ഗൈഡിനൊപ്പം ചിത്രങ്ങളെടുക്കുകയും, കൈ കോർത്ത് പിടിച്ച് നടക്കുകയും ചെയ്യുക എന്നും ഗബ്രിയേല ചോദിച്ചു. ഇത്തരം കാലഹരണപ്പെട്ട ചിന്താഗതികൾ മാറ്റി പുതിയ കാലത്തേക്ക് വരാനാണ് ഗബ്രിയേല ഇന്ത്യക്കാരെ ഉപദേശിക്കുന്നത്.
ഇൻസ്റ്റഗ്രാമിലെ ഈ പോസ്റ്റ് വളരെ വേഗത്തിൽ വൈറലായി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഇന്ത്യക്കാരായ ആളുകൾ പോലും കമന്റ് ബോക്‌സിൽ സമാന അനുഭവങ്ങൾ പങ്കുവച്ചു. ഇന്ത്യക്കാർ ബന്ധങ്ങളുടെ കാര്യത്തിൽ ഇപ്പോഴും പ്രാകൃത ചിന്താഗതിക്കാരാണെന്നാണ് പലരും കുറ്റപ്പെടുത്തിയത്. അതേസമയം ഗബ്രിയേലയ്ക്ക് ഉണ്ടായ മോശം അനുഭവത്തില്‍ ക്ഷമ ചോദിച്ചും ചിലര്‍ കമന്‍റ് ബോക്സില്‍ പ്രതികരിച്ചിട്ടുണ്ട്.
Content Highlight; He’s My Husband, Not My Driver’: Polish Woman Challenges Stereotypes in India