
ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങി നിരൂപക ശ്രദ്ധയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയ ചിത്രമാണ് 'വട ചെന്നൈ'. ചിത്രത്തിന്റെ സീക്വലുണ്ടാകുമെന്ന് സംവിധായകൻ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതിനെക്കുറിച്ച് പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ല. നിരവധി വേദികളിൽ വെച്ച് വെട്രിമാരനോടും ധനുഷിനോടും വടചെന്നൈ 2 വിനെപ്പറ്റി ആരാധകർ ചോദിച്ചെങ്കിലും അപ്ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ വെട്രിമാരൻ സിമ്പുവുമായി ചേർന്ന് ചിത്രം ഒരുക്കുന്നുവെന്ന വാർത്തയും എത്തിയിരുന്നു. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് വെട്രിമാരൻ ഇപ്പോൾ.
'ഇത് വട ചെന്നൈ 2 അല്ല, വട ചെന്നൈ സിനിമയെക്കുറിച്ച് എന്ത് ചിന്തിക്കുമ്പോഴും അൻബു(ധനുഷിന്‍റെ കഥാപാത്രം)
വിനെ മാറ്റിവെക്കാൻ പറ്റില്ല, ധനുഷ് തീർച്ചയായും ആ ചിത്രത്തിലുണ്ടാകും. എന്നാൽ സിമ്പു നായകനാകുന്ന ചിത്രം ഇതും വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നത്. ആ ടൈം പീരിയഡിലായത് കൊണ്ട് തന്നെ വടചെന്നൈയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ സിനിമയിലും ഉണ്ടാകും,' വെട്രിമാരൻ പറഞ്ഞു.
2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ഈ സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു ധനുഷ്. അതുകൊണ്ട് തന്നെ സിനിമയുടെ എൻ ഒ സി നൽകാൻ ധനുഷ് പണം ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നയൻതാരയുടെ ഡോക്യുമെന്ററി വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അഭ്യൂഹങ്ങൾ പടർന്നിരുന്നത്. എന്നാൽ സിനിമയുടെ എൻ ഒ സി നൽകാൻ ധനുഷ് ഒരു രൂപ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സിനിമ ചെയ്യാൻ പൂർണ പിന്തുണ നൽകിയെന്നും വെട്രിമാരൻ പറഞ്ഞു.
അതേസമയം, വടചെന്നൈയിൽ സംവിധായകൻ അമീർ അവതരിപ്പിച്ച രാജൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ക്രീന്‍ ടൈം ചെറുതായിരുന്നെങ്കിലും സിനിമയിലെ രാജന്റെ ഭാഗങ്ങൾ കയ്യടി നേടിയിരുന്നു. തുടർന്ന് രാജൻ എന്ന കഥാപാത്രത്തിനെ പശ്ചാത്തലമാക്കി ഒരു സ്പിൻ ഓഫ് സിനിമ വരുമെന്ന് വെട്രിമാരൻ പറഞ്ഞിരുന്നു. ഇപ്പോൾ ഈ ചിത്രമാണ് സിലമ്പരശനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. 'രാജൻ വാഗൈയരാ' എന്നാണ് ഈ കഥയുടെ പേരെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.
Content Highlights: Vetrimaaran responds to Vada Chennai 2 movie rumors