
ബെംഗളൂരു: മൂന്ന് മാസത്തിനിടെ ഒല ഇലക്ടിക്കിന്റെ വരുമാനം 60 ശതമാനം ഇടിഞ്ഞ് 649 കോടിയായി. മാർച്ച് 31 ന് അവസാനിച്ച 2024-2025 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ 870 കോടി രൂപയുടെ (101.8 മില്യൺ ഡോളർ) നഷ്ടമാണ് കമ്പനിക്കുണ്ടായത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 417 കോടിയായിരുന്നു കമ്പനിയുടെ നഷ്ടം.
2023-2024 കാലഘട്ടത്തിൽ 1641 കോടിയായിരുന്നു ഒല ഇലക്ട്രികിന്റെ വരുമാനം.ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനവും ഈ കാലയളവിൽ കുറഞ്ഞു. കഴിഞ്ഞ വർഷം അവസാനപാദത്തിൽ 1.1 ലക്ഷം യൂണിറ്റ് വാഹനങ്ങൾ വിറ്റ സ്ഥലത്ത് ഈ വർഷത്തിന്റെ അവസാന പാദത്തിൽ 51375 യൂണിറ്റ് മാത്രമാണ് വിറ്റത്. പ്രീമിയം സെഗ്മെന്റ് ഡെലിവറികളും കുത്തനെ കുറഞ്ഞു. 15,764 യൂണിറ്റ് മാത്രമാണ് ഈ അവസാന പാദത്തിൽ വിറ്റത്.
2025 സാമ്പത്തിക വർഷത്തിൽ ഒലയുടെ വരുമാനം 9 ശതമാനമാണ് കുറഞ്ഞത്. ഈ കാലയളവിൽ 4,645 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. 2024 ഓഗസ്റ്റിൽ ആണ് ഒല ഓഹരികൾ പബ്ലിക് ആയത്. അതേസമയം ഒലയുടെ എൻട്രി ലെവൽ മോഡലുകളുടെ വിൽപ്പന 69.3 ശതമാനമായിരുന്നു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43.1 ശതമാനം കൂടുതലാണിത്.
ഒലയുടെ ബാധ്യതകൾ തീർക്കുന്നതിനായി തീവ്രപരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തിരിച്ചടവ് ബാധ്യതകൾ പരിഹരിക്കുന്നതിനായി 1700 കോടി രൂപയുടെ കടം സമാഹരണത്തിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒല അറിയിച്ചു.
Content Highlights: Ola Electric's loss is Rs 870 crore in Q4 revenue falls by 60 percent