

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും എം പി മാർ അടക്കമുള്ള ജനപ്രതിനിധികളെയും ആക്രമിക്കുന്ന ഡൽഹി പോലീസ് നടപടി അവസാനിപ്പിക്കുക,നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് ലീഗ് നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സർഫറാസ് അഹ്‌മദ്, ജനറൽ സെക്രട്ടറി ടി പി അഷ്‌റഫലി എം എൽ എ എന്നിവരാണ് യൂത്ത് ലീഗ് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചത്.
ഡൽഹി, യു പി, മഹാരാഷ്ട്ര, ബിഹാർ, കർണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നാളെ യൂത്ത് ലീഗ് പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും. രാജ്യത്തെ ചെറുപ്പക്കാരുടെ ഭാവി തകർക്കുന്ന തരത്തിൽ 20 ലധികം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച നീറ്റ് ചോദ്യ പേപ്പർ ചോർച്ച അടക്കമുള്ള പരീക്ഷ ആട്ടിമറികൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഡൽഹിയിൽ നടക്കുന്ന സമരത്തെ കാണേണ്ടതെന്നും നേതാക്കൾ അറിയിച്ചു. വിദ്യാർത്ഥികളെയും അവരോടു ഐക്യ ദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയ മുതിർന്ന പ്രതിപക്ഷ നേതാക്കളെയും ക്രൂരമായിട്ടാണ് ഡൽഹി പോലീസ് ആക്രമിച്ചത്. ഈ ചോരക്കളി അങ്ങേയറ്റം ജനധിപത്യ വിരുദ്ധമാണ്. ഡൽഹി ആദ്യമായല്ല സമരങ്ങൾ കാണുന്നത്. ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചു നടക്കുന്ന സമരങ്ങളെ ചർച്ചകൾ നടത്തി പരിഹരിക്കുക എന്നത് എല്ലാ കാലത്തും ഇന്ത്യൻ ജനാധിപത്യത്തിന്റെ മനോഹര കാഴ്ച ആയിരുന്നു. ലോക്പാൽ സമരത്തെ അന്നത്തെ മൻമോഹൻ സർക്കാർ കൈകാര്യം ചെയ്‌ത മാതൃക ഇപ്പോഴത്തെ ഭരണകൂടം ഓർക്കേണ്ടതാണെന്നും യൂത്ത് ലീഗ് നേതാക്കൾ ചൂണ്ടിക്കാണിച്ചു.
സമരക്കാരോട് ചർച്ചക്ക് പോലും തയ്യാറാകാതെ അടിച്ചമർത്തിക്കളയാം എന്നാണ് കേന്ദ്ര സർക്കാർ കരുതുന്നതെങ്കിൽ സമരം കൂടുതൽ കരുത്തു നേടുകയാണ് ചെയ്യുകയെന്നും യൂത്ത് ലീഗ് നേതാക്കൾ വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളോട് യൂത്ത് ലീഗ് പൂർണമായും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. നാളെ നടക്കുന്ന പ്രതിക്ഷേധ പരിപാടികൾ വിജയിപ്പിക്കാൻ രംഗത്തിറങ്ങാൻ മുഴുവൻ സംസ്ഥാന കമ്മിറ്റികളോടും നേതാക്കൾ അഭ്യർത്ഥിച്ചു.
Content Highlights: The Youth League has announced a nationwide protest day, demanding the resignation of Union Education Minister Dharmendra Pradhan and urging authorities not to suppress democratic protests through force.