

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പ്രസംഗം സര്‍ക്കാര്‍ സ്‌കൂളില്‍ തത്സമയം പ്രദര്‍ശിപ്പിച്ച പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. വിദ്യാഭ്യാസ വകുപ്പ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. കരൂര്‍ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളിലെ പ്രധാനാധ്യാപിക മല്ലികയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതര ചട്ടലംഘനമാണ് അധ്യാപിക നടത്തിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. സ്‌കൂളുകള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്മോഹന്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വിജയ്‌യുടെ പ്രസംഗം സ്‌കൂളില്‍ കുട്ടികള്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ജോസഫ് വിജയ് കരൂർ സന്ദർശിച്ചത്. മരിച്ചവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറാനാണ് വിജയ് കരൂരിലെത്തിയത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് റോഡ് ഷോയായാണ് വിജയ് എത്തിയത്. പൊലീസിനും മുന്‍ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് വിജയ് ഉന്നയിച്ചത്.
2025 സെപ്റ്റംബറിലാണ് 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തം നടന്നത്. സംഭവത്തിൽ പൊലീസിനെയും ഡിഎംകെയെയും വിമർശിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ് രംഗത്തെത്തിയിരുന്നു. ദുരന്തം രാഷ്ട്രീയ ചതിയാണെന്നും ആള്‍ക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട്ടില്‍ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഒരു രൂപ പോലും കൈക്കൂലി നല്‍കരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ കരൂരില്‍ സ്മാരകം നിര്‍മ്മിക്കുമെന്നും വിജയ് പറഞ്ഞു.
Content Highlights: A government school headmistress in Tamil Nadu has been suspended for allegedly arranging a live display of Chief Minister Joseph Vijay’s speech at the school.