

പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് കേസിലെ പ്രതിയായ സിയ ഗോയലിൻ്റെ മാതാവ്. മകളെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ തൂക്കിലേറ്റണമെന്നാണ് മാതാവ് പറഞ്ഞത്. സിയയുടെ പിതാവ് പ്രവീണ്‍ ഗോയലും സമാന പ്രതികരണമാണ് നടത്തിയത്. മകൾ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ വാർത്ത അറിഞ്ഞതിന് പിന്നാലെ പിതാവ് പ്രവീൺ ഗോയലിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇദ്ദേഹം നിലവിൽ പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ കേതന്‍ വിശാല്‍ അഗര്‍വാൾ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയത് പ്രതിശ്രുത വധുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വധുവായ സിയയും അവരുടെ കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൊലപാതകം നടത്തുന്നതിന് അഞ്ച് ദിവസം മുൻപ് കേതനെ കൊലപ്പെടുത്താൻ സിയയും കാമുകനും പദ്ധതിയിട്ടിരുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് ജൂൺ പതിനെട്ടിന് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കേതനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
സിയയും ചേതനും തമ്മില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 2,004 തവണ ഫോണില്‍ ബന്ധപ്പെടുകയും 238 മണിക്കൂറോളം സംസാരിക്കുകയും ചെയ്തതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം നടന്ന ജൂണ്‍ 18ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 5.40 വരെ ചേതന്‍ തന്റെ ഫോണിലെ ഇന്റര്‍നെറ്റ് ഓഫാക്കി വെച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ഫോണ്‍ കടയില്‍ തന്നെ വെക്കുകയും പകരം ഒരു ജീവനക്കാരന്റെ ഫോണ്‍ കൈവശം വെയ്ക്കുകയും ചെയ്തു. ഈ ഫോണുമായാണ് ഇയാൾ യാത്ര ചെയ്തതെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
Content Highlights: Siya Goyal’s Mother Says Daughter Should Face Death Penalty If Found Guilty in Ketan Vishal Agarwal Murder Case