

ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യന്‍ നാവികരുള്ള കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട വിധം അമേരിക്കയോട് പ്രതികരിച്ചില്ലെന്നാണ് വിമര്‍ശനം.
ആക്രമണത്തെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ ഫോണ്‍ സംഭാഷണം ചൂണ്ടിക്കാട്ടിയാണ് പവന്‍ ഖേരയുടെ വിമർശനം. ഇന്ത്യയുടെ മൂന്ന് നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക മാപ്പ് പറഞ്ഞില്ലെന്നും ആജ്ഞയുടെ ഭാഷയാണ് മാര്‍ക്കോ റൂബിയോ ഉപയോഗിച്ചതെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ലജ്ജാകരമാണെന്നും സംഭവത്തില്‍ അമേരിക്കയെ കൊണ്ട് മാപ്പ് പറയിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും അദേഹം പറഞ്ഞു.
ഇന്ത്യന്‍ നാവികരുള്ള കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ യുഎസുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചര്‍ച്ച നടത്തിയെന്ന് അറിയിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഫോണില്‍ സംസാരിച്ചുവെന്നും മൂന്ന് ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട യുഎസ് ആക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. വാണിജ്യ കപ്പലുകള്‍ക്കെതിരായ ഇത്തരം സൈനിക നടപടികളെ ന്യായീകരിക്കാനാവില്ലെന്നും അദേഹം എക്‌സില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അതിരൂക്ഷ വിമര്‍ശനവുമായി എത്തിയത്.
ജയശങ്കര്‍-റൂബിയോ സംഭാഷണത്തില്‍ വിമര്‍ശനം രേഖപ്പെടുത്തി ശശി തരൂര്‍ എം പിയും രംഗത്തെത്തിയിരുന്നു.അമേരിക്ക ഔദ്യോഗിക പ്രസ്താവനയില്‍ ഖേദമോ അനുശോചനമോ പ്രകടിപ്പിച്ചിട്ടില്ലെന്നും കപ്പല്‍ തടയാന്‍ സമാധാനപരമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതിരുന്നത് എന്തുക്കൊണ്ടാണെന്നും അദേഹം ചോദിച്ചു. സുഹൃത്തുക്കളും തന്ത്രപ്രധാന പാങ്കാളിയുമായ രാജ്യത്തിന് എങ്ങനെയാണ് ഇത്രയും നിര്‍വികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നും തരൂര്‍ പറഞ്ഞു.
Content Highlights: The Congress party has strongly criticized the central government following reports that three Indian sailors were killed in a US attack, demanding accountability and clarity.