'മണ്ഡല പുനർനിർണയമാണ് വിവാദ വിഷയം അല്ലാതെ വനിതാ സംവരണമല്ല'; നരേന്ദ്ര മോദിയെ വിമർശിച്ച് സോണിയാ ഗാന്ധി

ജാതി സെൻസസ് വൈകിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം എന്നും സോണിയ ഗാന്ധി പറഞ്ഞു

'മണ്ഡല പുനർനിർണയമാണ് വിവാദ വിഷയം അല്ലാതെ വനിതാ സംവരണമല്ല'; നരേന്ദ്ര മോദിയെ വിമർശിച്ച് സോണിയാ ഗാന്ധി
dot image

ന്യൂഡൽഹി: പാർലമെന്റിൽ നടക്കാനിരിക്കുന്ന പ്രത്യേക സെഷനിൽ സർക്കാർ കൊണ്ടുവരാനിരിക്കുന്ന ബില്ലുകളിൽ മണ്ഡല പുനർനിർണമാണ് വിവാദ വിഷയമെന്നും അല്ലാതെ വനിതാ സംവരണമല്ലെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. മണ്ഡല പുനർനിർണയ നിർദേശം വളരെ അപകടകരവും ഭരണഘടനയ്ക്ക് മേലുള്ള കയ്യേറ്റമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ലോക്‌സഭയിലെ അംഗബലം വർധിപ്പിക്കുന്നത് കണക്കുകളിലൂടെയല്ല രാഷ്ട്രീയമായിട്ടായിരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്. ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ജാതി സെൻസസ് വൈകിപ്പിക്കുകയും അട്ടിമറിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ യഥാർത്ഥ ഉദ്ദേശമെന്നും സോണിയ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.

പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് പ്രചാരണം കൊടുംപിരിക്കൊണ്ടിരിക്കുമ്പോഴാണ് പാർലമെന്റിന്റെ സ്‌പെഷ്യൽ സെഷനിലൂടെ സർക്കാർ പാസാക്കാൻ ആഗ്രഹിക്കുന്ന ബില്ലുകളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെടുന്നത്. ഇത്തരമൊരു അസാധാരണ തിടുക്കത്തിന് കാരണം രാഷ്ട്രീയ ലാഭമുണ്ടാക്കി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുകയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി എല്ലായിപ്പോഴത്തേയും പോലെ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ പിശുക്ക് കാണിക്കുന്നുവെന്നും സോണിയ വിമർശിച്ചു.

2023ൽ നടന്ന പ്രത്യേക പാർലമെന്റ് സെഷനിൽ ഐക്യകണ്‌ഠേനയാണ് നാരി ശക്തി വന്ദൻ അധിനിയം പാസാക്കിയത്. ഈ നിയമപ്രകാരം ആർട്ടിക്കിൾ 334-എ രൂപീകരിക്കുകയും ലോക്‌സഭയിലെയും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യം മൂന്നിൽ ഒന്നാക്കുകയും ചെയ്തു. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരുന്നത് അടുത്ത സെൻസസിനും സെൻസസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനർനിർണയ പ്രക്രിയയ്ക്ക് ശേഷവുമായിരിക്കണമെന്നും സോണിയ ഗാന്ധി ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ വനിതാ സംവരണം 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്നെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് സർക്കാർ തയ്യാറാകാത്തതിന് കാരണം അവർക്ക് മാത്രമേ അറിയു എന്നും ലേഖനത്തിൽ സോണിയ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴാണ് ആർട്ടിക്കിൽ 334-എ ഭേദഗതി ചെയ്ത് 2029 മുതൽ വനിത സംവരണം നടപ്പാക്കാൻ പോകുന്നുവെന്ന് മനസിലാക്കുന്നത്. യൂടേൺ എടുക്കാൻ പ്രധാനമന്ത്രിക്ക് 30 മാസം വേണ്ടി വന്നത് എന്തുകൊണ്ടാണെന്നും സോണിയ ഗാന്ധി ലേഖനത്തിൽ ചോദിക്കുന്നുണ്ട്. പ്രത്യേക സെഷൻ വിളിച്ചുചേർക്കാനായി അദ്ദേഹത്തിന് എന്തുകൊണ്ടാണ് കുറച്ച് ആഴ്ചകൾ കൂടി കാത്തിരിക്കാൻ കഴിയാത്തതെ ചോദ്യവും സോണിയ ഗാന്ധി ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്.

സർക്കാർ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഏപ്രിൽ 29ന് ശേഷം സർവകക്ഷിയോഗം വിളിച്ച് ചേർക്കണമെന്ന് മൂന്നു തവണ പ്രതിപക്ഷ നേതാക്കൾ സർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ ഈ ആവശ്യം നിരാകരിക്കപ്പെട്ടു. മാത്രമല്ല തീരുമാനങ്ങളെടുക്കുന്നതിൽ തന്റെ മേൽകൊയ്മ വെളിവാക്കുന്ന തരത്തിലാണ് തുടർന്ന് പ്രധാനമന്ത്രി പ്രവർത്തിച്ചതെന്നും സോണിയ കുറ്റപ്പെടുത്തുന്നുണ്ട്.

2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് മനഃപൂർവ്വം വൈകിപ്പിച്ചു. സെൻസസ് വൈകിയത് കോടിക്കണക്കിന് ആളുകളുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തി. ജാതി സെൻസസ് വൈകിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും ലേഖനത്തിൽ സോണിയ ഗാന്ധി കുറ്റപ്പെടുത്തുന്നുണ്ട്.

Content Highlights: Sonia Gandhi says delimitation—not women’s reservation—is the key issue

dot image
To advertise here,contact us
dot image