ഭക്ഷണം പാകംചെയ്യാൻ ഭർതൃമാതാവ് സമ്മതിച്ചില്ല, തർക്കം; 35കാരി ജീവനൊടുക്കി

വിവാഹം കഴിഞ്ഞ നാൾ മുതൽ മകളെ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ ഭർതൃമാതാവ് സമ്മതിക്കാറില്ലെന്ന് കുടുംബം

ഭക്ഷണം പാകംചെയ്യാൻ ഭർതൃമാതാവ് സമ്മതിച്ചില്ല, തർക്കം; 35കാരി ജീവനൊടുക്കി
dot image

ബെംഗളൂരു: ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ 35കാരി സുഷമയാണ് ആത്മഹത്യ ചെയ്തത്.

അഞ്ച് വർഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത്. അന്ന് മുതൽ ഭർത്താവിന്റെ അമ്മയായ കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയുടെ കുടുംബം ആരോപിച്ചു. ചെറിയകാര്യങ്ങൾക്കു പോലും കല്പന മകളുമായി വഴക്കിടുമായിരുന്നുവെന്ന് ഇവർ പറഞ്ഞു. വിവാഹം കഴിഞ്ഞ നാൾ മുതൽ മകളെ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ കല്പന സമ്മതിക്കാറില്ലെന്നും പല വിഷയങ്ങളും പറഞ്ഞ് മാനസികമായി തളർത്തുമായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നും സുഷമയുടെ കുടുംബം ആരോപിച്ചു. ആത്മഹത്യക്ക് മുമ്പായി പുനീതിന്റെ അമ്മയും സുഷമയും തമ്മിൽ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായിരുന്നതായി പൊലീസും സ്ഥിരീകരിച്ചു.

സംഭവത്തിൽ സുഷമയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പുനീത് സ്ത്രീധനം ആവശ്യപ്പെടുകയും മകളെ അതിന്റെ പേരിൽ ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുനിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരുമകളുടെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ കല്പനക്കായി തിരച്ചിൽ തുടരുകയാണ് പൊലീസ്. ദമ്പതികൾക്ക് നാല് വയസുള്ള മകനുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : Bengaluru ex techie dies after dispute with mother in law over cooking and kept harassing

dot image
To advertise here,contact us
dot image