

ഉത്തര്‍പ്രദേശില്‍ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍. ജനുവരി 8ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം നടന്നത്. രണ്ട് ഭാര്യമാരുള്ള രാം സിങാണ് കാമുകിയായ പ്രീതിയെ കൊലപ്പെടുത്തിയത്. കൊലപാതകം പുറത്തറിയാതിരിക്കാന്‍ മൃത്‌ദേഹം കത്തിച്ച് ചാരം പുഴയില്‍ കളഞ്ഞു.
രണ്ട് ഭാര്യമാരുള്ള രാം സിങ്ങിന് പ്രീതി എന്ന മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നു. രാം സിങ്ങിൽ നിന്നും പ്രീതി നിരന്തരമായി പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. പണം ലഭിക്കാതെ വന്നതോടെ പ്രീതി ഭീഷണിപ്പെടുത്താൻ തുടങ്ങി, ഇതാണ് കൊലപാതകത്തിന് രാം സിങ്ങിനെ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
പ്രീതിയെ കൊലപ്പെടുത്തിയ ശേഷം രാം സിങ് മൃതദേഹം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി ആരുമറിയാതെ ഒളിപ്പിച്ചു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു ലോഹപ്പെട്ടിയിലിട്ട് കത്തിച്ചു. ഇതിനായി ഒരു ലോഹപ്പെട്ടിയും രാം സിങ് വാങ്ങി. മ്യതദേഹം കത്തിച്ച ശേഷം ചാരം ഒരു ചാക്കിലാക്കി അടുത്തുളള പുഴയിൽ ഉപേക്ഷിച്ചു. സംഭവ സ്‌ഥലത്ത് നിന്നും ലോഹപ്പെട്ടി രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് മാറ്റുന്നതിനിടെ ലോഡിങ് തൊഴിലാളിക്ക് തോന്നിയ സംശയമാണ് കൊലപാതകവിവരം പുറത്തറിയാൻ കാരണമായത്.
ലോഹപ്പെട്ടി രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് മാറ്റാനായി രാം സിങ് തന്റെ മകന്റെ സഹായം തേടിയിരുന്നു. മകനും സുഹൃത്തും ചേർന്നാണ് ലോഡിങ് തൊഴിലാളിയുടെ സഹായത്തോടെ ലോഹപ്പെട്ടി മാറ്റിയത്. എന്നാൽ പെട്ടിയിൽ നിന്നും അസ്വാഭാവികമായി നേരിത തോതിൽ വെള്ളം പുറത്തേയ്ക്ക് വരുന്നത് കണ്ട ലോഡിങ് തൊഴിലാളി തൻ്റെ സംശയം പൊലിസിൽ അറിയിക്കുകയായിരുന്നു. പൊലിസെത്തി പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ കണ്ടത് യുവതിയുടെ ശരീരാവശിഷ്‌ടങ്ങളും കത്തിക്കരിഞ്ഞ എല്ലിൻ കഷ്‌ണങ്ങളുമാണ്.
രാം സിങ്ങിൻ്റെ മകനെയും സുഹൃത്തിനെയും ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതി രാം സിങ്ങിനായുള്ള തിരച്ചിൽ പൊലിസ് ആരംഭിച്ചിട്ടുണ്ട്.
Content Highlights: A former railway officer has allegedly murdered his lover in Uttar Pradesh.