

തിരുവനന്തപുരം: കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നും സജി ചെറിയാൻ പറഞ്ഞു.
കാസർഗോഡ് മുൻസിപ്പാലിറ്റിയിൽ ആകെ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് 2 സീറ്റ്. വർഗീയത പറഞ്ഞ ബിജെപിക്ക് ഹിന്ദു ഭൂരിപക്ഷ മേഖലയിൽ 12 സീറ്റ് കിട്ടി. മുസ്‌ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത് ലീഗിന് 22 സീറ്റ് ലഭിച്ചു. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ താൻ പറഞ്ഞുള്ളു. ഈ അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുത് എന്നെ താൻ ആഗ്രഹിച്ചുള്ളൂ. കാസർകോട് നഗരസഭയിലെ ഒരു പ്രശ്‌നമാണ് താൻ ഉന്നയിച്ചത്. അത് കേരളത്തിലെവിടെയും വരാൻ പാടില്ലെന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
'ഈ അപകടം കേരളത്തിൽ ഭാവിയിൽ വരാൻ സാധ്യതയുണ്ട്. വർഗീയമായ ചേരിതിരിവ് വന്നുകഴിഞ്ഞാൽ ആളുകൾ വർഗീയമായി ചിന്തിക്കുമ്പോൾ അവരിൽ തീവ്രവാദപരമായ അല്ലെങ്കിൽ ജാതി രാഷ്ട്രീയം പ്രത്യേകിച്ച് എടുത്തുപറയുന്ന ആളുകൾക്ക് കൂടുതൽ സഹായകരമായ നിലപാടുകൾ വരുന്നു. 22 സീറ്റ് ലീഗിന് കിട്ടിയതും 12 സീറ്റ് ബിജെപിക്ക് കിട്ടിയതും കാസർകോട് മുനിസിപ്പാലിറ്റിയെ മുന്നിൽനിർത്തി പറഞ്ഞതാണ്. അതുകൊണ്ട് കേരളത്തിലെ മറ്റ് സ്ഥലങ്ങളിൽ നമ്മൾ ശ്രദ്ധിക്കണം. ഭൂരിപക്ഷ വർഗീയതയെയോ ന്യൂനപക്ഷ വർഗീയതയെയോ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്റ്റേറ്റ്‌മെന്റും ഉണ്ടാകാൻ പാടില്ല.' സജി ചെറിയാൻ പറഞ്ഞു.
'പ്രതിപക്ഷ നേതാവ് കാന്തപുരത്തിന്റെ കേരള യാത്രയുടെ സമ്മേളനത്തിൽ പറഞ്ഞ കാര്യം പറയാൻ പാടില്ലായിരുന്നുവെന്നേ താൻ പറഞ്ഞിട്ടുള്ളൂ. കേരളത്തിലെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് അങ്ങനെ പറഞ്ഞതെന്ന് സതീശൻ ഇപ്പോൾ പറയുന്നുണ്ട്. മുഖ്യമന്ത്രിയെ പോലൊരു മതേതരവാദി ഇന്ത്യയിലുണ്ടോ?. ഏത് പ്രതിസന്ധിയിലാണ് ന്യൂനപക്ഷത്തിനൊപ്പം മുഖ്യമന്ത്രി നിൽക്കാതിരുന്നിട്ടുള്ളത്. എല്ലാ ഘട്ടത്തിലും നിന്നിട്ടുള്ള രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കേരളത്തിൽ ഇടതുപക്ഷത്തിന്റെ കാലത്ത് ഒരിക്കൽ പോലും വർഗീയ കലാപം നടന്നിട്ടില്ല. മാറാട് കലാപത്തിന്റെ കാലത്ത് അവിടെ പോയി ജനങ്ങളെ ഐക്യപ്പെടുത്തിയ നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ ടാർജറ്റ് ചെയ്യാൻ എന്തിനാണ് വെള്ളാപ്പള്ളി നടേശനെയും ജി സുകുമാരൻ നായരെയും ഉപയോഗിക്കുന്നത്.' സജി ചെറിയാൻ പറഞ്ഞു.
'ഭൂരിപക്ഷ വർഗീയതയെ എതിർത്ത് ന്യൂനപക്ഷ വർഗീയതയെ നിങ്ങൾ സഹായിക്കുമ്പോൾ. ന്യൂനപക്ഷ വർഗീയത ശക്തിപ്പെടും. ജനങ്ങൾ ഭൂരിപക്ഷ വർഗീയതയോടും ന്യൂനപക്ഷ വർഗീയതയോടും അണിനിരക്കുന്ന സാഹചര്യമുണ്ട്. അത് കാസർകോട് കണ്ടു. ഇത് കേരളത്തിൽ ആവർത്തിക്കാനിടയുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ സംഭവിക്കാവുന്ന രാഷ്ട്രീയ ദുരന്തം ഞാൻ പറഞ്ഞപ്പോൾ അത് വേറൊരു രീതിയിൽ വ്യഖ്യാനിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിൽ മതേതരത്വം പറഞ്ഞ സിപിഐഎമ്മിന്റെ ഒരാളെങ്കിലും ജയിച്ചോ?. മുസ്ലിം ജനവിഭാഗത്തിൽനിന്ന് സിപിഐഎമ്മിൽ മത്സരിച്ചയാൾ പൊന്നാനിയിൽനിന്ന് പോലും തോറ്റു. മതേതരത്വം പറയുമ്പോൾ സ്വാഭാവികമായും ഞങ്ങൾ അവിടെ ജയിക്കണമായിരുന്നു. എന്നാൽ അവിടെ ലീഗിന്റെ പിന്തുണയോടെ കോൺഗ്രസാണ് ജയിച്ചത്. ഞാൻ മതേതരവാദിയാണ്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കുന്നയാളാണ്. ഇവിടെ എല്ലാമതവിഭാഗങ്ങൾക്കും സമാധാനത്തോടെ കേരളത്തിൽ ജീവിക്കാനാകണം. അതിനുള്ള അന്തരീക്ഷത്തെ ദുർബലപ്പെടുത്തും വിധമുള്ള ഇടപെടൽ ബിജെപിയുടെയോ സംഘപരിവാറിന്റെയോ ലീഗിന്റെയോ ജമാഅത്തെയുടെയോ ഭാഗത്ത് നിന്നുണ്ടാകുന്നു. അത് അപകടമാണ് എന്നാണ് താൻ പറഞ്ഞതെന്നും സജി ചെറിയാൻ വ്യക്തമാക്കി. അതേസമയം ലീഗ് ജയിച്ചത് വർഗീയ വോട്ടുകൾ കൊണ്ടാണോ എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് മന്ത്രി ക്ഷുഭിതനായി.
Content Highlights: minister Saji Cherian reacts on his controversial comment