

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പൊലീസ് കസ്റ്റഡിയിൽ. റെനി ജോഷിൽഡയെന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് പൊലീസിന്റെ പിടിയിലായത്. ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി ഇ-മെയിലുകൾ അയച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഗുജറാത്ത് പൊലീസ് ആണ് ഇവരെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് ബോഡി വാറണ്ടിൽ ബെംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്നു. പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കേസാണ് ഇവർക്കെതിരെ ഉള്ളത്. തന്റെ യഥാർത്ഥ സ്ഥലവും ഐഡന്റിറ്റിയും മറച്ചുവെച്ച് ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) വഴിയാണ് യുവതി ഭീഷണി ഇമെയിലുകൾ അയച്ചതെന്നാണ് റിപ്പോർട്ടുകൾ.
പ്രണയാഭ്യർത്ഥന നിരസിക്കപ്പെട്ടതിന്റെ നിരാശയാലാണ് യുവതി ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. തന്റെ പ്രണയം നിരസിച്ച യുവാവ് മറ്റൊരു വിവാഹം കഴിക്കുകകൂടി ചെയ്തതോടെ യുവതിക്ക് പകയായി. ഇതോടെ യുവാവിനെ കുടുക്കാനുള്ള റെനിയുടെ തന്ത്രമായിരുന്നു ഭീഷണി സന്ദേശങ്ങളെന്ന് പൊലീസ് പറഞ്ഞു.
ജൂൺ 14 ന് രാത്രി ബെംഗളൂരുവിലെ ഒരു പബ്ലിക് സ്കൂളിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ബെംഗളൂരുവിലുടനീളം സമാനമായ വ്യാജ ബോംബ് ഭീഷണികൾ ഉയർന്നതോടെ, ബന്ധപ്പെട്ട എല്ലാ കേസുകളും ഏറ്റെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നോർത്ത് ഡിവിഷൻ സൈബർ ക്രൈം യൂണിറ്റിന് നിർദ്ദേശം നൽകി.
റെനി ജോഷിൽഡയുടെ പ്രവർത്തനങ്ങൾ കർണാടകയിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും ഇവർ വ്യാജഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ജൂണിൽ അഹമ്മദാബാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കർണാടക പൊലീസ് നടത്തിയ അന്വേഷണത്തിൽ കർണാടകയിലെ സ്കൂളുകൾക്ക് അയച്ച വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾക്കു പിന്നിലും ഇവരാണെന്ന് തെളിയുകയായിരുന്നു.
Content Highlights: Woman Techie Jailed In Gujarat Behind Bomb Hoaxes To Bengaluru Schools