
പഞ്ചാബ്: പ്രണയവിവാഹങ്ങള്‍ക്ക് മേൽ നിബന്ധനകൾ വെച്ച് പഞ്ചാബിലെ ഗ്രാമപഞ്ചായത്ത്. പഞ്ചാബിലെ മൊഹാലി ജില്ലയിലെ മനക്പൂര്‍ ഷരീഫ് ഗ്രാമപഞ്ചായത്തിലാണ് പ്രണയവിവാഹങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പ്രമേയം പാസാക്കിയത്. കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ സമ്മതമില്ലാതെയുള്ള പ്രണയ വിവാഹങ്ങൾ നിരോധിക്കുന്ന പ്രമേയമാണ് ഗ്രാമപഞ്ചായത്ത് പാസാക്കിയത്. ഇതിന് പിന്നാലെ വലിയ തരത്തിലുള്ള വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ജൂലൈ 31 ന് ഏകകണ്ഠമായിയാണ് പ്രമേയം പാസാക്കിയത്. കുടുംബങ്ങളുടെ അനുമതിയില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികൾ ഗ്രാമത്തിലോ സമീപ പ്രദേശങ്ങളിലോ താമസിക്കരുതെന്നും അത്തരം ദമ്പതികളെ പിന്തുണയ്ക്കുകയോ അഭയം നൽകുകയോ ചെയ്യുന്ന ഗ്രാമീണർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും പ്രമേയത്തിൽ പറയുന്നു.
ഇതൊരു ശിക്ഷയല്ലെന്നും മറിച്ച് പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണെന്നും പഞ്ചായത്ത് പ്രതിനിധികൾ പറഞ്ഞു.
അടുത്തിടെ നടന്ന ഒരു പ്രണയ വിവാഹത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു നീക്കത്തിലേക്കു നയിച്ചതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് വ്യക്തമാക്കി. പ്രമേയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും ഗ്രാമം പ്രണയ വിവാഹങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ എതിരല്ലെന്നും പ്രസിഡൻ്റ് പറഞ്ഞു.
പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപി ധരംവീര ഗാന്ധി പ്രമേയത്തെ അപലപിച്ചു രംഗത്തെത്തി. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ മുതിർന്ന വ്യക്തിയുടെയും മൗലികാവകാശമാണ്. പഞ്ചായത്തിന്റെ തീരുമാനത്തില്‍ സംസ്ഥാനം ഇടപെടുകയും വിചിത്രമായ മനോഭാവങ്ങളില്‍ നിന്ന് ദമ്പതികളെ സംരക്ഷിക്കണമെന്നും ധരംവീര ഗാന്ധി പറഞ്ഞു.
Content Highlight : Gram panchayat in Punjab has imposed strict restrictions on love marriages.