ബജ്റംഗ്ദൾ ഒരു സ്വതന്ത്ര സംഘടന, തെറ്റ് ചെയ്താൽ ശിക്ഷ: രാജീവ് ചന്ദ്രശേഖർ

'നീതി ലഭിക്കുന്നവരെ ബിജെപി കൂടിയുണ്ടാകും'

dot image

ന്യൂഡൽഹി: ബജ്റംഗ്ദൾ ഒരു സ്വതന്ത്ര സംഘടനയാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സഭവം നടന്ന ദിവസം പാർട്ടിയെ ബന്ധപ്പെട്ടു. അന്നുമുതൽ അവർക്ക് നീതി ലഭിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് അനൂപ് ആന്റണിയെ അയച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നീതി ലഭിക്കുന്നവരെ ബിജെപി കൂടിയുണ്ടാകും. ആവശ്യമെങ്കിൽ താനും അവിടെ പോകും. സിസ്റ്റർമാർ എന്ത് ചെയ്തുവെന്ന വിശദാംശങ്ങൾ ഇപ്പോൾ പറയുന്നില്ല. പക്ഷേ മതപരിവർത്തന ശ്രമം നടന്നുവെന്നത് തെറ്റാണ് എന്ന് തെളിയിക്കും. ആശയവിനിമയത്തിലുണ്ടായ പാളിച്ചയാണ് ദുർഗിൽ സംഭവിച്ചത്. മതപരിവർത്തനമോ മനുഷ്യക്കടത്തോ അല്ല. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. നീതി ലഭിക്കും. കോൺഗ്രസാണ് മതപരിവർത്തന നിരോധന നിയമം പാസാക്കിയതെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ അവർ അവസരവാദം രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. അത് ജനങ്ങൾ മനസ്സിലാക്കണം. ജാമ്യാപേക്ഷയെ സർക്കാർ എതിർക്കുമോ എന്ന ചോദ്യത്തിന് അത് താനല്ലല്ലോ പറയേണ്ടതെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

സർക്കാരിനെ സത്യാവസ്ഥ അറിയാക്കാനാണ് അനൂപ് ആൻ്റണി അവിടെ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജ് കുര്യൻ മന്ത്രിയാണ്. അദ്ദേഹത്തിന് സംസാരിക്കാൻ പരിമിതിയുണ്ട്. സിസ്റ്റർമാരെ പുറത്തുകൊണ്ട് വരുമെന്നതിൽ ഉറപ്പുണ്ട്. പ്രൈവറ്റ് ഏജൻസീസ് റഗുലേറ്ററി പോർട്ടലിൽ അവർ രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് മനുഷ്യക്കടത്താണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. അതാണ് സംഭവിച്ചത്.

ഛത്തീസ്ഗഡ് സർക്കാരിന്റെ ഗൂഢാലോചനയാണിതെന്ന കെ സി വേണുഗോപാലിന്റെ പ്രതികരണത്തിന് ജമാഅത്തെ ഇസ്ലാമിക്ക് ഒപ്പം രാഷ്ട്രീയം നടത്തുന്നവരോട് പ്രതികരിക്കാനില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.

നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസ്സുള്ളവരായിരുന്നു ഇവർ. റെയിൽവെ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു.

തുടർന്ന് കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്‌റംഗ്ദളോ റെയിൽവെ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.

കന്യാസ്ത്രീകളുടെ അറസ്റ്റിനെ പിന്തുണച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ സായ് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. പെൺകുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവതരമായ വിഷയമാണിതെന്നുമായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രതികരണം. എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകൾ ഐക്യത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. മനുഷ്യക്കടത്ത് വഴി ആളുകളെ മതം മാറ്റാൻ ശ്രമം നടക്കുന്നുണ്ടായിരുന്നുവെന്നും പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ നിറം നൽകരുതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. ബജ്‌റംഗ്ദളിനെ പിന്തുണച്ചായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പ്രതികരിച്ചിരുന്നു. ബജ്‌റംഗ്ദൾ ആരോപണമാണ് ശരിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഇതിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ലെന്നും ബിജെപി സംഘം ഛത്തീസ്ഗഡിൽ പോകുന്നത് പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം, കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ സംഭവസമയത്തെ പ്രതികരണം നിർണ്ണായകമാവുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ പോയതെന്നും ആരുടേയും നിർബന്ധം ഉണ്ടായിട്ടില്ലെന്നും പ്രാദേശിക മാധ്യമപ്രവർത്തകയോട് ഒരു പെൺകുട്ടി പറയുന്നത് റിപ്പോർട്ടറിന് ലഭിച്ചു. തങ്ങൾ ക്രൈസ്തവ വിശ്വാസികളാണ് എന്നും പെൺകുട്ടി പറയുന്നുണ്ട്. കന്യാസ്ത്രീകൾക്കെതിരായ കേസിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.

പാചക ജോലിക്കായാണ് സിസ്റ്റർമാർക്കൊപ്പം പോയതെന്നും പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്. മതപരിവർത്തനം ഉണ്ടായിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന യുവാവും പറയുന്നുണ്ട്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യാത്ര തിരിച്ചതെന്നും പെൺകുട്ടി പറയുന്നുണ്ട് എന്നാൽ ഈ ആരോപണങ്ങളെ നിരാകരിക്കുന്നതാണ് സംഭവസമയത്ത് പെൺകുട്ടി നടത്തിയ പ്രതികരണം.

Content Highlights: rajeev chandrasekhar on nun's arrest at chattisgarh

dot image
To advertise here,contact us
dot image