
ഗുവാഹത്തി: അസം സ്വദേശിനിയായ യുവതിയുടെ ചിത്രങ്ങള്‍ എഐ ടൂളുപയോഗിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളായി പ്രചരിപ്പിച്ച സഹപാഠി പിടിയില്‍. മെക്കാനിക്കല്‍ എന്‍ജീനിയറായ 30കാരന്‍ പ്രോതിം ബോറയാണ് പിടിയിലായത്. വിവാഹിതയായ സഹപാഠിയുടെ പേരില്‍ പ്രതി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിക്കുകയും തുടര്‍ന്ന് യുവതിയുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും എ ഐ ടൂളുപയോഗിച്ച് നിര്‍മ്മിക്കുകയായിരുന്നു.
പ്രമുഖ നീലചിത്ര താരമായ കെന്‍ഡ്ര ലസ്റ്റിനൊപ്പമുള്ള യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം അപ്ലോഡ് ചെയ്ത് യുവതി നീലചിത്രത്തില്‍ അഭിനയിക്കുകയാണെന്ന് ഇൻസ്റ്റഗ്രാമിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇൌ യുവതി ആരാണെന്നറിയാമോ എന്ന് ചോദിക്കുന്ന തരത്തില്‍ എല്ലാ ഭാഷകളിലും വാര്‍ത്തകള്‍ വന്നിരുന്നു.
2022 ലാണ് യുവതിയുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത്. അസം യുവതിയുടെ യഥാര്‍ത്ഥ ചിത്രങ്ങളെന്ന് തെറ്റിദ്ധരിച്ച നിരവധി പേര്‍ യുവതിക്ക് എതിരെ അധിക്ഷേപ കമന്‌റുകളുമായി രംഗത്തെത്തി. ഈ ഫേക്ക് അക്കൗണ്ടിന് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഒപ്പം ഇയാള്‍ ലിങ്ക്ട്രീ എന്ന പ്ലാറ്റ്‌ഫോമില്‍ വെബ് പേജ് ഉണ്ടാക്കുകയും യുവതിയുടെ എഐ അശ്ലീല ദൃശ്യങ്ങള്‍ കാണാനുള്ള ലിങ്കും നല്‍കുകയായിരുന്നു.
സബ്സ്‌ക്രിപ്ഷന്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് 10 ലക്ഷം രൂപയിലധികം ലഭിച്ചതായി പൊലീസ് പറയുന്നു. തന്‌റെ വ്യാജ പ്രൊഫൈല്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെ യുവതി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫേക്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 2013 മുതല്‍ 2017 വരെ പ്രതിയും യുവതിയും കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഓപ്പണ്‍ആര്‍ട്ട്, മിഡ്‌ജേണി തുടങ്ങിയ എഐ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് പ്രതി നഗ്നചിത്രം നിർമ്മിച്ചിരുന്നത്.
Content highlights: Accused arrested for morphing and distributing nude photos of a female classmate