
ചണ്ഡിഗഢ്: പഞ്ചാബിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയെയും കുടംബത്തെയും കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ പട്യാല ജില്ലയിലാണ് സംഭവം. 45കാരനായ സന്ദീപ് സിങ് രാജ്പാല്‍, ഭാര്യ മന്ദീപ് കൗര്‍,15കാരനായ മകന്‍ അഭയ് സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ടെപ്ല ബനൂരിലെ ദേശീയപാതയോരത്ത് എസ്‌യുവി കാറിൽ വെടിയേറ്റ നിലയിലാണ് മൂവരുടെയും മൃതദേഹങ്ങൾ ഉണ്ടായിരുന്നത്.
മരിച്ച സന്ദീപ് സിങ്ങിന്റെ ഭാര്യയ്ക്കും മകനും മാനസിക പ്രശ്നമുണ്ടായിരുന്നതിനാൽ ഇവരെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിന്റെ മുൻവശത്ത് ദമ്പതികളും, മകൻ പിൻസീറ്റിലും ഇരിക്കുന്ന രീതിയിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്.
കാറിന്റെ ഉൾവശം മുഴുവൻ രക്തം ചിതറിത്തെറിച്ച നിലയിലായിരുന്നു. പൊലീസ് അന്വേഷണത്തിൽ കാറിൽ നിന്ന് ഒരു ഹാന്‍ഡ്ഗണും കണ്ടെത്തിയിട്ടുണ്ട്. ദേശീയപാതയോരത്തെ ആളൊഴിഞ്ഞ ഭാഗത്ത് കാർ കിടക്കുന്നത് കണ്ട സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി മൊഹാലിയാണ് കുടുംബം താമസിക്കുന്നത്.
Content Highlight : Real estate businessman and family dead