ജന്തർ മന്തറിൽ നിന്ന് പ്രതിഷേധക്കാർ ഒഴിയണമെന്ന് പൊലീസ്; പ്രതിഷേധം തുടരാൻ തീരുമാനിച്ച് സിജെപി, സംഘർഷ സാധ്യത

ജയിലിൽ പോകാൻ തയ്യാറാണെന്ന് അഭിജീത് ദീപ്കെ

ജന്തർ മന്തറിൽ നിന്ന് പ്രതിഷേധക്കാർ ഒഴിയണമെന്ന് പൊലീസ്;  പ്രതിഷേധം തുടരാൻ തീരുമാനിച്ച് സിജെപി, സംഘർഷ സാധ്യത
dot image

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധം വൈകുന്നേരം അഞ്ച് മണിക്ക് അവസാനിപ്പിക്കണമെന്ന പൊലീസിൻ്റെ നിർദ്ദേശം അനുസരിക്കാതെ സിജെപി പ്രവർത്തകർ. പ്രതിഷേധത്തിന് അനുമതി 5 മണിവരെ മാത്രമാണ് എന്ന പൊലീസ് നിലപാട് അം​ഗീകരിക്കാതെ ജന്തർ മന്തറിൽ തുടരുകയാണ് പ്രതിഷേധക്കാർ. സുപ്രീം കോടതി വിധി മാനിക്കണമെന്നും തുടർന്ന് പ്രതിഷേധിക്കാൻ അനുമതിയില്ലെന്നും പൊലീസ് അനൗൺസ് ചെയ്തെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയിട്ടില്ല. പൊലീസ് ബലം പ്രയോ​ഗിച്ച് പ്രതിഷേധക്കാരെ മാറ്റാൻ സാധ്യതയുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം നാളെ വൈകിട്ട് വരെ ജന്തർ മന്തറിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സിജെപി ദില്ലി പൊലീസിന് കത്ത് നൽകിയിരുന്നു. ന്യൂഡൽ​ഹി എസിപിക്കായിരുന്നു സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ കത്ത് നൽകിയത്. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും ധർമ്മേന്ദ്രപ്രധാൻ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അഭിജീത് ദീപ്കെ റിപ്പോർട്ടറിനോട് പറഞ്ഞു.

എന്നാൽ പൊലീസ് നിലപാടിന് വഴങ്ങാതെ പ്രതിഷേധം തുടരാണ് സിജെപിയുടെ തീരുമാനം. ഇതിനിടെ ജയിലിൽ പോകാൻ തയ്യാറാണെന്ന് അഭിജീത് ദീപ്കെ വ്യക്തമാക്കി. അറസ്റ്റ് ചെയ്താൻ ജയിലിൽ ഇടണമെന്നും അഭിജിത് ദീപ്കെ പറഞ്ഞു. പാത്രത്തിന്റെയും സ്പൂണിന്റെയും ശബ്ദം കൂട്ടാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ വേദിയിലേക്ക് കൂടുതൽ പ്രവർത്തകർ എത്തുന്നുണ്ട്. കൂടുതൽ പൊലീസുകാർ സമരവേദിയിലേയ്ക്ക് എത്തിയിട്ടുണ്ട്. ഒരുഭാഗത്ത് സമരം ചെയ്തിരുന്ന വനിതാ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റുന്നുണ്ട്. സ്ഥലത്തേയ്ക്ക് കൂടുതൽ പൊലീസ് എത്തിച്ചേരുന്നുണ്ട്.

ഇന്ന് രാവിലെയാണ് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ രണ്ടാംഘട്ട പ്രതിഷേധം ആരംഭിച്ചത്. നീറ്റ് പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ജീവനൊടുക്കിയ 13 വിദ്യാർഥികളുടെ ചിത്രങ്ങൾ സിജെപി സമരവേദിയിൽ പ്രദർശിപ്പിച്ചിരുന്നു. വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ സിസ്റ്റത്തിനെതിരെ സിജെപി സമരവേദിയിൽ രൂഷമായി വിമർശനം ഉയർന്നു. സമാധാനപരമായ പ്രതിഷേധം എന്നെഴുതിയ ബോർഡുകൾ ജന്തർ മന്തറിൽ നിരത്തിയാണ് സിജെപി പ്രതിഷധത്തിനെത്തിയത്. സിജെപിയിൽ ചേരാനുള്ള ക്യൂആർ കോഡുകളും പ്രതിഷേധ വേദിയിൽ നിരത്തിയിരുന്നു.

അഭിജീത് ദിപ്‌കെ സമരത്തിന് മുൻപായി നിർദേശിച്ചതു പോലെ പ്ലേറ്റും സ്പൂണുമായാണ് പ്രതിഷേധക്കാർ ജന്തർ മന്തറിൽ എത്തിയത്. കൊവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത് പാത്രങ്ങൾ അടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് സമാനമായാണ് സിജെപിയും ആഹ്വാനം നൽകിയത്. സമരത്തിനെത്തിയ സിജെപി പ്രവർത്തകർ പ്ലേറ്റും സ്പൂണും കൊട്ടിയാണ് പ്രതിഷേധിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി നേരത്തെ അറിയിച്ചിരുന്നു. സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചാണ് സിജെപി പ്രതിഷേധത്തിന് ആഹ്വാനം നൽകിയത്.

Content Highlights: Delhi Police have asked protesters to vacate Jantar Mantar, but CJP has decided to continue the protest, raising concerns over a possible confrontation. Read the latest updates.

dot image
To advertise here,contact us
dot image