'കോൺഗ്രസും ഹിന്ദിയെ അനുകൂലിക്കുന്നു, പക്ഷെ ഇംഗ്ലീഷ് പുതിയ അവസരങ്ങൾ ഉണ്ടാക്കും'; അശോക് ഗെഹ്‌ലോട്ട്

'അമിത് ഷായും മാറ്റ് നേതാക്കളും ഇംഗ്ലീഷിനെതിരെ പറയും. പക്ഷെ അവരുടെ മക്കളെല്ലാം ഇന്ത്യക്ക് പുറത്താണ്' എന്നും ഗെഹ്‌ലോട്ട് പറഞ്ഞു

dot image

ജയ്‌പൂർ: അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമർശത്തിന് മറുപടിയുമായി മുൻ രാജസ്ഥാൻ മുഖ്യമന്തിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസും ഹിന്ദിയെ അനുകൂലിക്കുന്നുവെന്നും എന്നാൽ ഇംഗ്ലീഷ് ഭാഷ പുതിയ അവസരങ്ങൾ കൊണ്ടുവരികയാണെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. 'കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും ഹിന്ദിയെ അനുകൂലിക്കുന്നവർ തന്നെയാണ്. പക്ഷെ ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷയാണ്. മാത്രമല്ല പുതിയ അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അമിത് ഷായും മറ്റ് നേതാക്കളും ഇംഗ്ലീഷിനെതിരെ പറയും. പക്ഷെ അവരുടെ മക്കളെല്ലാം ഇന്ത്യക്ക് പുറത്താണ്' എന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

'കുട്ടിക്കാലത്ത് താൻ അടക്കം ഇംഗ്ലീഷിനെ എതിർത്തിരുന്നു. പക്ഷെ ഇപ്പോൾ ഇംഗ്ലീഷ് അത്യാവശ്യമാണ്. അതുകൊണ്ട് നമ്മുടെ സമീപനവും മാറി. ഇന്റർനെറ്റിന്റെയും അട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കാലത്ത് ഇംഗ്ലീഷ് ഇല്ലാതെ ഈ തലമുറയ്ക്ക് മുന്നോട്ടുപോകാൻ കഴിയില്ല. രാജസ്ഥാനിൽ കോൺഗ്രസ് ഭരണകൂടം ഇംഗ്ലീഷ് പ്രോത്സാഹിപ്പിക്കാനായി 3700 മഹാത്മാ ഗാന്ധി ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ സ്ഥാപിച്ചു. എന്നാൽ ബിജെപി സർക്കാർ ഈ സ്‌കൂളുകൾ അടച്ചുപൂട്ടാനാണ് ശ്രമിച്ചത്. എന്നാൽ ഇംഗ്ലീഷിനുള്ള സ്വീകാര്യത മൂലം അവർക്കത് സാധിച്ചില്ല'; ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.

രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർക്ക് സമീപ ഭാവിയിൽ ലജ്ജ തോന്നുമെന്നും അത്തരമൊരു കാലം വിദൂരമല്ലെന്നുമായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷായുടെ പരാമർശം. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ വിവാദപ്രസ്താവന.

രാജ്യത്തിന്റെ ഭാഷ രാജ്യത്തിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണം. ഭാഷാ പരിഷ്കരണം അനിവര്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ലെന്നും അവര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതിനാലാണ് അമിത് ഷായുടെ പരാമർശമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമർശിച്ചിരുന്നു. 'ഇംഗ്ലീഷ് ഒരു ഡാമല്ല. പക്ഷെ ഒരു പാലമാണ്. ഇംഗ്ലീഷ് മോശപ്പെട്ടതല്ല. പക്ഷെ ശക്തിയാണ്. ഇംഗ്ലീഷ് ചങ്ങലയല്ല. ചങ്ങലകളെ തകര്‍ക്കാനുള്ള ആയുധമാണ്. ഇന്ത്യയിലെ ദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ല. അവര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതിനാലാണ് ഇത്. മുന്നോട്ട് പോവുക. തുല്യരാകുക', രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

'മോഹന്‍ ഭാഗവത് എല്ലാ ദിവസവും പറയുന്നത് ഇംഗ്ലീഷില്‍ സംസാരിക്കേണ്ട, ഹിന്ദിയില്‍ സംസാരിക്കൂ എന്നാണ്. പക്ഷെ ആര്‍എസ്എസ്, ബിജെപിയിലും ഉള്ള അവരുടെ മക്കള്‍ എല്ലാവരും ഇംഗ്ലണ്ടിലാണ് പഠിക്കാന്‍ പോകുന്നത്. എന്ത് ആലോചനയാണ് ഇതിന് പിന്നില്‍?. കാരണം അവര്‍ക്ക് ബോര്‍ഡ് റൂമുകളുടെ ഭാഗമാവണം, നല്ല ശമ്പളമുള്ള ജോലി ലഭിക്കണം. അവര്‍ക്ക് ഇംഗ്ലീഷ് സ്‌കൂളുകളില്‍ പോകണം. അവരുടെ കാര്യങ്ങള്‍ നടക്കണം. നിങ്ങളുടെ മുന്നില്‍ ആ വാതിലുകള്‍ അടഞ്ഞുകിടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു', എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തിരുന്നു.

Content Highlights: Ashok Gehlot says congress support hindi but need english also

dot image
To advertise here,contact us
dot image