അഹമ്മദാബാദ് വിമാന അപകടം: ഹോസ്റ്റല്‍ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങള്‍; 32 പേര്‍ ചികിത്സയില്‍

ചികിത്സയില്‍ കഴിയുന്നവരില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രമേഷ് വിശ്വാസ് കുമാറുമുണ്ട്

dot image

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടം നടന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങള്‍. ഇതില്‍ ഒന്‍പത് പേര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത് 32 പേരാണ്. ഇതില്‍ പതിനാറ് പേര്‍ വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. ചികിത്സയില്‍ കഴിയുന്നവരില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രമേഷ് വിശ്വാസ് കുമാറുമുണ്ട്.

ചികിത്സയില്‍ കഴിയുന്നവരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരും സാധാരണക്കാരുമുണ്ട്. ആളുകളുടെ പേര് വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ആശിഷ് ഹദാത് (22), ശിതാബെന്‍ പത്‌നി (32), ജിവിബെന്‍ പത്‌നി (60), രാജേഷ് പത്‌നി(47) (റിക്ഷാ ഡ്രൈവര്‍) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സാധാരണക്കാര്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ഒന്‍പത് പേര്‍ ആശുപത്രി ജീവനക്കാരാണ്. ഇവരില്‍ സെക്യൂരിറ്റി ജീവനക്കാരും ഹെല്‍പ്പര്‍മാരും ഫാര്‍മസിസ്റ്റും പാചക തൊഴിലാളിയുമുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ പേരും പ്രായവും ഇങ്ങനെയാണ്- ജയ്‌ദേവ് ഗോഹില്‍ (20), അക്‌സാദ് (19), ധ്രുവിന്‍ (19), കേശവ് (20), ശ്രാവണ്‍ (24), താരംഗ് (18), കന (19), സമര്‍ത്ഥ് (18), പൃത്ഥ് (18), ശിവ്ദീപ്ഷിണ്‍ (20), രോഹിത് ഓംപ്രകാശ് (21), കൃനാല്‍ (19), കന്ത്രാപ് (18), യാഷ് (19), ജിത്ത് (18), റിതേഷ് കുമാര്‍ (21). അതിനിടെ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്.

ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബിജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്‌പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം 242 പേരില്‍ 241 പേരും മരിച്ചു. ഇതില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി രഞ്ജിതയും ഉണ്ടായിരുന്നു. മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരും അപകടത്തില്‍ മരിച്ചു. അപകടം നടന്നതിന് പിന്നാലെ ചില വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്ന് താഴെയ്ക്ക് ചാടിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അപകടം നടന്ന സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. അപകട കാരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിൽ അടക്കം വിശദമായ അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്.

അതിനിടെ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനായി ആഭ്യന്തര ഓഡിറ്റ് നടത്തും. വിമാനങ്ങളുടെ മെയിന്റനന്‍സ് ഉറപ്പുവരുത്തുന്നതിന് പുറമേ ജീവനക്കാരുടെ പ്രവര്‍ത്തനവും വിലയിരുത്തും. എയര്‍ ഇന്ത്യ ബോര്‍ഡ് മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തെ കുറിച്ച് ചെയര്‍മാനും സിഇഒയും ബോര്‍ഡ് യോഗത്തില്‍ വിശദീകരിച്ചുഅപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടായി. വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായ സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ ടാറ്റ ഗ്രൂപ്പ് സമാന്തരമായി അന്വേഷണം നടത്തും. അഹമ്മദാബാദ് ദുരന്തത്തെക്കുറിച്ചുളള അന്വേഷണത്തോട് സഹകരിക്കുമെന്നും എയര്‍ ഇന്ത്യ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

Content Highlights- Ahmedabad plane Crash: 32 include 16 students under treatment in bj medical college hospital

dot image
To advertise here,contact us
dot image