അഹമ്മബാദ് വിമാനാപകടം; മരിച്ചവരിൽ നാഗ്പൂരിൽനിന്നുള്ള കുടുംബത്തിലെ മൂന്നുപേർ

അഹമ്മദാബാദിൽ താമസിക്കുന്ന മനീഷ് കാംദാറിന്റെ മകൾ 32 കാരിയായ യാഷ മോധ, യാഷയുടെ ഒന്നരവയസ്സുള്ള മകൻ രുദ്ര, ഭർതൃമാതാവ് 58 വയസ്സുള്ള രക്ഷ മോധ എന്നിവരാണ് മരിച്ചത്

dot image

അഹമ്മബാദ്: എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. നിരവധിപ്പേരുടെ പ്രതീക്ഷകളാണ് ദുരന്തം കവർന്നെടുത്തത്. വിമാനദുരന്തത്തിൽ മരിച്ചവരിൽ നാഗ്പൂരിൽനിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരും ഉൾപ്പെടുന്നു. അഹമ്മദാബാദിൽ താമസിക്കുന്ന മനീഷ് കാംദാറിന്റെ മകൾ 32 കാരിയായ യാഷ മോധ, യാഷയുടെ ഒന്നരവയസ്സുള്ള മകൻ രുദ്ര, ഭർതൃമാതാവ് 58 വയസ്സുള്ള രക്ഷ മോധ എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ മകളോട് സംസാരിച്ചിരുന്നുവെന്നും പിന്നീടാണ് അപകടവാർത്ത അറിഞ്ഞതെന്നും പിതാവ് മനീഷ് കാംദാർ പറഞ്ഞു. യാഷയുടെ ഭർതൃ പിതാവ് കിഷോർ മോധ ഒരുമാസം മുൻപ്‌ അർബുദ ബാധിതനായി ബ്രിട്ടനിൽ വെച്ച് മരിച്ചിരുന്നു. ജൂൺ 22-ന് അവിടെ നടക്കാനിരിക്കുന്ന അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇവർ.

വാർത്ത അറിഞ്ഞയുടൻ തന്നെ നാഗ്പൂരിലുള്ള യാഷയുടെ മാതാപിതാക്കൾ അഹമ്മദാബാദിലേക്ക് തിരിച്ചിരുന്നു.

അതേസമയം, എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്ത്രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. ഇവർ അഹമ്മദാബാദിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോർട്ട്.

24 പ്രദേശവാസികളും അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുമാണ് മരിച്ചത്. അപകടത്തിൽ നിന്ന് ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യൻ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിൽ എത്തും.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടു.

പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകൾക്കും ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമേ അപകട കാരണം സംബന്ധിച്ച ശരിയായ ചിത്രം പുറത്ത് വരികയുള്ളു. വിമാനം പറന്നുയർന്നതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളിന് ലഭിച്ച മെയ്‌ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) വിമാനത്തിന്റെ സാങ്കേതിക തകരാർ സംബന്ധിച്ച മുന്നറിയിപ്പായിരിക്കാം എന്നും വിലയിരുത്തലുണ്ട്.

അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ബുധനാഴ്ചയാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ലണ്ടനിലേയ്ക്ക് മടങ്ങിയത്. പുല്ലാട്ടെ കുടുംബവീട്ടിൽ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണുള്ളത്. നേരത്തെ ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്ന രഞ്ജിത പിന്നീട് നഴ്‌സായി ലണ്ടനിൽ ജോലിക്ക് കയറുകയായിരുന്നു.

Content Highlights: 3 of Nagpur family headed to London for funeral killed in Ahmedabad plane crash

dot image
To advertise here,contact us
dot image