
അഹമ്മദാബാദ്: ഗുജറാത്തിൽ അഹമ്മദാബാദില്‍ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം. ഇത്രയധികം ഇന്ധനം വിമാനത്തിൽ ഉണ്ടായിരുന്നത് അപകടത്തിൻ്റെ വ്യാപ്തി കൂട്ടിയെന്നും വിലയിരുത്തലുണ്ട്. വിമാനത്തിൽ വലിയ അളവിലുണ്ടായിരുന്ന ഇന്ധനം തീപ്പിടിത്തം ഉണ്ടായ സമയത്ത് താപനില വലിയ രീതിയിൽ ഉയരുന്നതിനും കാരണമായി. ഇത് രക്ഷാപ്രവര്‍ത്തനവും വിമാനത്തിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാനുള്ള അവസരങ്ങളും പരിമിതപ്പെടുത്തുകയായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യമാണ് വിമാനപകടത്തില്‍പ്പെട്ട യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്താന്‍ സാധ്യതയില്ലാതാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭിപ്രായപ്പെട്ടിരുന്നു.
പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ബ്ലാക്ക് ബോക്സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകൾക്ക് ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമെ അപകട കാരണ സംബന്ധിച്ച ശരിയായ ചിത്രം പുറത്ത് വരികയുള്ളു. വിമാനം പറന്നുയർന്നതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളിന് ലഭിച്ച മെയ്ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) വിമാനത്തിൻ്റെ സാങ്കേതിക തകരാർ സംബന്ധിച്ച മുന്നറിയിപ്പായിരിക്കാം എന്നും വിലയിരുത്തലുണ്ട്. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നുവെന്ന വിശകലനങ്ങൾ അപകട സമയത്തെ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ച് വിദഗ്ധർ രംഗത്ത് വന്നിട്ടുണ്ട്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മെയ്ഡേ കോൾനൽകിയിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ച് ബന്ധപ്പെടാൻ എടിസി ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കിയിരിക്കുന്നത്.
അതേ സമയം, അപകട വിവരം അറിഞ്ഞ സമയം തന്നെ മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താന്‍ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. ഒന്നും രക്ഷിക്കാൻ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. അദ്ദേഹത്തെ കണ്ടു. ദുരന്തം ഉണ്ടായ ഉടന്‍ തന്നെ ഗുജറാത്ത് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തി. പൊലീസും ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫും സിആര്‍പിഎഫുമൊക്കെ യോജിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിയാനായി ആശുപത്രിയില്‍ എത്തിയ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചുകഴിഞ്ഞു. എത്രയും വേഗത്തില്‍ ഡിഎന്‍എ പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു.
അതേ സമയം, വിമാനത്തിനുള്ളിലെ എല്ലാ ശരീര ഭാഗങ്ങളും പുറത്തെടുത്തുവെന്നും രക്ഷാപ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.
Content Highlights- The fuel tank contained 1.25 lakh liters of fuel; high temperatures made rescue operations difficult