
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അപകട വിവരം അറിഞ്ഞ സമയം തന്നെ മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താന്‍ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. ഒന്നും രക്ഷിക്കാൻ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. അദ്ദേഹത്തെ കണ്ടു. ദുരന്തം ഉണ്ടായ ഉടന്‍ തന്നെ ഗുജറാത്ത് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തി. പൊലീസും ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫും സിആര്‍പിഎഫുമൊക്കെ യോജിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിയാനായി ആശുപത്രിയില്‍ എത്തിയ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചുകഴിഞ്ഞു. എത്രയും വേഗത്തില്‍ ഡിഎന്‍എ പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു.
അതേ സമയം, വിമാനത്തിനുള്ളിലെ എല്ലാ ശരീര ഭാഗങ്ങളും പുറത്തെടുത്തുവെന്നും രക്ഷാപ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.
Content highlights- 'Accidents cannot be prevented, central and state governments worked together to carry out rescue operations'; Amit Shah