
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൃദയഭേദകം എന്നാണ് പ്രധാനമന്ത്രി അപകടത്തെക്കുറിച്ച് പറഞ്ഞത്. 'അഹമ്മദാബാദിലെ ദുരന്തം ഞെട്ടിപ്പിക്കുന്നതും അതീവ ദുഖമുണ്ടാക്കുന്നതുമാണ്. വാക്കുകള്‍ക്ക് അതീതമായ ദുരന്തമാണത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമാണ് എന്റെ ചിന്ത. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി മന്ത്രിമാര്‍ക്കും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്'- പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അഹമ്മദാബാദിലെ വിമാനാപകടം വാക്കുകള്‍ക്ക് അതീതമായ വേദനയുണ്ടാക്കുന്നതാണ് എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ദുരന്തനിവാരണ സേനയെ ഉടന്‍ തന്നെ അപകട സ്ഥലത്തേക്ക് എത്തിച്ചെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആഭ്യമന്തര മന്ത്രി ഹര്‍ഷ് സംഘവി, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ഔദ്യോഗിക വിശദീകരണവുമായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരുന്നു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടെന്ന് അഗാധമായ ദുഖത്തോടെ സ്ഥിരീകരിക്കുകയാണെന്നും ദാരുണമായ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ദുരന്തത്തില്‍പ്പെട്ട ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുന്നതിലാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന മുറയ്ക്ക് പങ്കുവയ്ക്കുമെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനായി ഒരു അടിയന്തര സഹായ കേന്ദ്രം തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഹമ്മദാബാദിലെ മേഘാനിനഗറിന് സമീപമാണ് പറന്നുയർന്ന് അൽപ്പസമയത്തിനകം വിമാനം തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. 169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു.
Content Highlights: Ahmedabad plane crash heartbreaking says pm narendra modi