
മുംബൈ:മഹാരാഷ്ട്രയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവിനെ മുതല കടിച്ചുകൊന്നു. മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിര്‍ത്തിക്കടുത്തുളള സിറോണ്‍ച്ച ജില്ലയിലെ ഇന്ദ്രാവതി നദിയിലായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ അട്ടുക്പളളി സ്വദേശി സമിത് അംബാല (22) യാണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജൂണ്‍ ഏഴിനായിരുന്നു സംഭവം. പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം സമിത് നദിക്കരയിലേക്ക് മീന്‍പിടിക്കാനായി പോയതായിരുന്നു. നദിയിലേക്ക് വല എറിയുന്നതിനിടെ അപ്രതീക്ഷിതമായി മുതലയുടെ ആക്രമണമുണ്ടാവുകയായിരുന്നു.
മുതല യുവാവിന്റെ വലതുകാലിൽ കടിച്ച് വെളളത്തിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. സുഹൃത്തുക്കള്‍ നിലവിളിച്ച് ആളുകളെ കൂട്ടുകയും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അപ്പോഴേക്കും മുതല യുവാവിനെ നദിയുടെ ആഴത്തിലേക്ക് വലിച്ചുകൊണ്ടുപോയിക്കഴിഞ്ഞിരുന്നു. വിവരമറിഞ്ഞ് ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടി. തിരച്ചില്‍ മണിക്കൂറുകളോളം നീണ്ടു. എന്നാല്‍ മൂന്നുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ലഭിച്ചത് സംപിതിന്റെ മൃതദേഹമായിരുന്നു. മുതലയുടെ ആക്രമണത്തില്‍ യുവാവിന്റെ വലതുകാല്‍ ഒടിഞ്ഞ നിലയിലായിരുന്നു.
Content Highlights: Chhattisgarh man attacked and killed by crocodile in indravati river maharashtra