'സോനത്തിന്റെ പ്രേമബന്ധത്തെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നു, മറച്ചുവെച്ചു'; രാജ രഘുവംശിയുടെ സഹോദരൻ

'സോനത്തിന്റെ അച്ഛനോ സഹോദരനോ ഇക്കാര്യം അറിയാമായിരുന്നുവെങ്കില്‍ രാജിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുമായിരുന്നു'

dot image

ഭോപ്പാല്‍: മേഘാലയ ഹണിമൂണ്‍ കൊലപാതക കേസില്‍ പ്രതിയായ സോനം രഘുവംശിയുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സഹോദരന്‍. കൊലപാതകത്തില്‍ അഞ്ച് പേര്‍ക്കെങ്കിലും പങ്കുണ്ടെന്ന് വിപിന്‍ രഘുവംശി ആരോപിച്ചു. സോനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം അവരുടെ അമ്മ തങ്ങളില്‍ നിന്നും മറച്ചുവെയ്ക്കുകയായിരുന്നുവെന്നും സഹോദരന്‍ ആരോപിക്കുന്നു.

'സോനത്തിന്റെ അമ്മ ഞങ്ങളില്‍ നിന്നും കാര്യങ്ങള്‍ മറച്ചുവെയ്ക്കുകയായിരുന്നു. മുഴുവന്‍ കാര്യങ്ങളും ഞങ്ങളോട് പറഞ്ഞിരുന്നില്ല. സോനവുമായി അടുപ്പം സൂക്ഷിച്ചിരുന്ന രാജിനെ അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ സോനത്തിന്റെ അച്ഛനോ സഹോദരനോ ഇക്കാര്യം അറിയാമായിരുന്നുവെങ്കില്‍ രാജിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുമായിരുന്നു. കേസില്‍ അഞ്ചിലധികം പ്രതികളുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു', എന്നാണ് വിപിന്‍ ആരോപിച്ചത്.

കേസില്‍ അഞ്ചിലധികം പ്രതികള്‍ക്ക് പങ്കുണ്ട്. പൊലീസില്‍ കീഴടങ്ങാനായി സോനം ബസില്‍ ആണ് എത്തിയത്. അവര്‍ക്കൊപ്പം മറ്റുരണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. അവരെ എങ്ങനെയാണ് സോനത്തിന് പരിചയം? അവര്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും സഹോദരന്‍ പ്രതികരിച്ചു.

'പ്രതി ചേര്‍ക്കപ്പെട്ട രാജ് നിരപരാധിയാണെങ്കില്‍ മണിക്കൂറുകളോളം അദ്ദേഹം സോനവുമായി സംസാരിക്കില്ല. രാജിന്റെ നാട്ടില്‍ നിന്നാണ് സോനത്തെ കണ്ടെത്തിയത്. അവള്‍ അവന്റെ വീട്ടില്‍ അഭയം തേടിയിരിക്കാം. രാജയുടെ കൊലപാതകത്തിനും മൃതദേഹം കണ്ടെടുക്കുന്നതിനും ഇടയിലുള്ള സമയം, സോനം മണിക്കൂറുകളോളം രാജുമായി സംസാരിക്കുമായിരുന്നു. രാജയെ വിവാഹം കഴിപ്പിക്കുന്നതിന് മുമ്പ് ഞങ്ങള്‍ അവരുടെ കുടുംബത്തിന്റെ പശ്ചാത്തലം പരിശോധിച്ചു. സോനം ഇങ്ങനെയാകുമെന്ന് ഞങ്ങള്‍ക്ക് ഒരു ഊഹവുമില്ലായിരുന്നു', എന്നും സഹോദരന്‍ പറഞ്ഞു.

മെയ് 11 ന് വിവാഹിതരായ ദമ്പതികള്‍ ഹണിമൂണിനായി മെയ് 20 നായിരുന്നു മേഘാലയയില്‍ എത്തിയത്. അടുത്ത ദിവസം മെയ് 22 ന്, ദമ്പതികള്‍ സൊഹ്റയിലേക്ക് (ചിറാപുഞ്ചി) പോകാന്‍ ഒരു സ്‌കൂട്ടര്‍ വാടകയ്ക്കെടുത്തു. ഉച്ചകഴിഞ്ഞ് ഇരുവരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ കുടുംബത്തിന് ആശങ്കയുണ്ടാക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനുശേഷം ജൂണ്‍ 2-ന് ചിറാപുഞ്ചിക്ക് സമീപമുള്ള ഒരു വനപ്രദേശത്തെ മലയിടുക്കില്‍ രാജയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും അവര്‍ ഉത്തര്‍പ്രദേശ് പൊലീസില്‍ കീഴടങ്ങുന്നതും. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടെന്നുള്ള ടൂറിസ്റ്റ് ഗൈഡിന്റെ മൊഴിയായിരുന്നു കേസില്‍ വഴിത്തിരിവായത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. സോനത്തെക്കൂടാതെ ആണ്‍ സുഹൃത്തായ രാജ്, ആകാശ് രജ്പുത്, വിക്കി, ആനന്ദ് എന്നിവരെകൂടി പൊലീസ് അറസ്റ്റ് ചെയ്ത. സോനം രഘുവംശിയുടെ ഓഫീസില്‍ അക്കൗണ്ടന്റാണ് രാജ്.

Content Highlights: Raja Raghuvanshi alleged that more than five accused were involved in Raja Raghuvanshi death

dot image
To advertise here,contact us
dot image