
ഗാസിയാബാദ്: ഭക്ഷണം വൈകിയതിന് ഹോട്ടൽ അടിച്ചു തകർത്ത യുവാക്കൾ പിടിയിൽ. ഗാസിയാബാദിലാണ് സംഭവം. ഹോട്ടലിലെ ലാപ്ടോപ്പും മേശയും കസേരയും ഉൾപ്പെടെയാണ് യുവാക്കൾ അടിച്ചു തകർത്തത്. ഭക്ഷണം ഓർഡർ ചെയ്തശേഷം കിട്ടാൻ വൈകിയതോടെ മൂന്ന് യുവാക്കളും ഹോട്ടൽ ഉടമയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോയ യുവാക്കൾ സുഹൃത്തുക്കളുമായി തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. 50 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ യുവാക്കൾ ഹോട്ടൽ ആക്രമിക്കുന്നത് വ്യക്തമാണ്.
"വെള്ളിയാഴ്ച രാത്രി, ഗാസിയാബാദിലെ മോഡിനഗർ, സിഹാനി എന്നിവിടങ്ങളിൽ താമസിക്കുന്ന 30 വയസ്സ് പ്രായമുള്ള മിന്റോ ത്യാഗി, രാജ്ദീപ് കുമാർ, രവി ശർമ്മ എന്നിവർ രാജ്നഗറിലെ ഒരു റസ്റ്ററന്റിൽ അത്താഴം കഴിക്കാൻ പോയി. ഭക്ഷണം നൽകാൻ വൈകിയതിനെത്തുടർന്ന് ഹോട്ടൽ ഉടമ അക്ഷിത് ത്യാഗിയുമായി തർക്കമുണ്ടായി," ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആദ്യം പ്രശ്നം ശാന്തമായി പരിഹരിച്ച് പ്രതികൾ സ്ഥലം വിട്ടു. എന്നാൽ ശനിയാഴ്ച രാത്രി 11.30-ഓടെ സുഹൃത്തുക്കളോടൊപ്പം മോട്ടോർ സൈക്കിളുകളിലും കാറിലുമായി പ്രതികൾ തിരിച്ചെത്തി ഹോട്ടൽ ആക്രമിക്കുകയായിരുന്നു. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവർ ഹോട്ടൽ ആക്രമിച്ചത്. തുടർന്ന് ത്യാഗിയെ ഭീഷണിപ്പെടുത്തി സ്ഥലം വിട്ടതായി നന്ദഗ്രാം എസിപി പൂനം മിശ്ര പറഞ്ഞു. ത്യാഗിയുടെ പരാതിയെത്തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ വിവധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് എസിപി കൂട്ടിച്ചേർത്തു.
Content Highlights: Ghaziabad restaurant vandalised over late service