മഞ്ഞുരുക്കത്തിൻ്റെ സൂചന നൽകി അശോക് ഗഹ്‌ലോട്ടും സച്ചിൻ പൈലറ്റും; ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചു

നേരത്തെ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള ഹെെക്കമാൻഡ് നേതൃത്വം മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചിട്ടും ഇരുവർക്കും ഇടയിലെ ത‍ർക്കങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല

dot image

ജയ്പൂർ: രാജസ്ഥാനിൽ അശോക് ഗഹ്‌ലോട്ട്‌-സച്ചിൻ പൈലറ്റ് തർക്കത്തിൽ മഞ്ഞുരുകുന്നുവെന്ന് സൂചന. ഇരുവരും സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച പോസ്റ്റുകൾ ഇതിൻ്റെ സൂചനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സച്ചിൻ പൈലറ്റിൻ്റെ പിതാവും കോൺ​ഗ്രസിൻ്റെ പ്രധാനനേതാവുമായിരുന്ന രാജേഷ് പൈലറ്റിൻ്റെ 25-ാം ചരമവാർഷികവുമായി ബന്ധപ്പെട്ട അനുസ്മരണ പരിപാടിയിലേയ്ക്ക് ഗഹ്‌ലോട്ടിനെ ക്ഷണിക്കാനായിരുന്നു സച്ചിൻ്റെ കൂടിക്കാഴ്ച. രാജേഷ് പൈലറ്റ് നേരത്തെ പ്രതിനിധീകരിച്ചിരുന്ന ദൗസ മണ്ഡലത്തിൽ വെച്ച് ജൂൺ 11നാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജയ്പൂരിൽ വെച്ചാണ് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ സച്ചിൻ പൈലറ്റ് അശോക് ഗഹ്‌ലോട്ട്‌ കൂടിക്കാഴ്ച നടന്നത്. നേരത്തെ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കേന്ദ്ര കോൺഗ്രസ് നേതൃത്വം മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചിട്ടും ഇരുവർക്കും ഇടയിലെ ത‍ർക്കങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല.

സച്ചിൻ മടങ്ങിയതിന് പിന്നാലെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് അശോക് ഗഹ്‌ലോട്ട് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചത് ശ്രദ്ധേയമായിരുന്നു. രാജേഷ് പൈലറ്റുമായുള്ള ദീർഘകാല ബന്ധം അനുസ്മരിച്ചുകൊണ്ടായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അശോക് ഗഹ്‌ലോട്ട് പിന്നീട് കൂടിക്കാഴ്ചയുടെ ദൃശ്യം പങ്കുവെച്ചത്. 'മുൻ കേന്ദ്ര മന്ത്രി രാജേഷ് പൈലറ്റിന്റെ 25-ാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് എന്നെ ക്ഷണിച്ചു' എന്നായിരുന്നു അശോക് ഗഹ്‌ലോട്ടിൻ്റെ പോസ്റ്റ്. '1980-ൽ ഞാനും രാജേഷ് പൈലറ്റും ഒരുമിച്ച് ലോക്‌സഭയിൽ എത്തി, ഏകദേശം 18 വർഷത്തോളം എംപിമാരായി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ അകാല മരണം പാർട്ടിക്ക് വലിയ നഷ്ടവും തിരിച്ചടിയുമായി തുടരുന്നു' എന്നും അശോക് ഗഹ്‌ലോട്ട് കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയുടെ ചിത്രം സച്ചിൻ പൈലറ്റും എക്സിൽ പങ്കുവെച്ചിരുന്നു. 'ഇന്ന് മുൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനെ കണ്ടു. എന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂൺ 11 ന് ദൗസയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു' എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം സച്ചിൻ കുറിച്ചത്.

2000 ജൂണിൽ രാജസ്ഥാനിലെ ദൗസ ജില്ലയിലെ ഭണ്ഡാന ഗ്രാമത്തിൽ നടന്ന അപകടത്തിലാണ് രാജേഷ് പൈലറ്റ് മരിച്ചത്. ഡൽഹിയ്ക്ക് പോകാനായി ജയ്പൂ‍ർ‌ വിമാനത്താവളത്തിലേയ്ക്ക് പോകുന്ന വഴിയായിരുന്നു രാജേഷ് പൈലറ്റ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. സച്ചിൻ​-ഗഹ്‌ലോട്ട് തർക്കത്തിൽ മഞ്ഞുരുകുന്നത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രാജസ്ഥാനിലെ കോൺ​ഗ്രസ് ഘടകത്തെ ശക്തിപ്പെടുത്താൻ ഹൈക്കമാൻഡ് നീക്കങ്ങൾ നടത്തുന്നതിനിടയിൽ സച്ചിൻ-ഗഹ്‌ലോട്ട് കൂടിക്കാഴ്ച ശുഭസൂചയായാണ് കോൺ​ഗ്രസ് നേതൃത്വം കാണുന്നത്.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് രാജസ്ഥാനിൽ വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സച്ചിൻ-ഗഹ്‌ലോട്ട് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. അന്ന് പിസിസി അധ്യക്ഷനായിരുന്ന സച്ചിൻ്റെ നേതൃത്വമാണ് കോൺ​ഗ്രസ് വിജയത്തിന് കാരണമായതെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം ഗഹ്‌ലോട്ടിനൊപ്പമായിരുന്നതിനാൽ ഹൈക്കമാൻഡ് അശോക് ഗഹ്‌ലോട്ടിനെ മുഖ്യമന്ത്രി ആക്കാനായിരുന്നു കോൺ​ഗ്രസിൻ്റെ തീരുമാനം. സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായും തീരുമാനിക്കുകയായിരുന്നു.

2020 ജൂലൈയിൽ സച്ചിൻ പൈലറ്റിൻ്റെ വിശ്വസ്തരായ 18 എംഎൽഎമാർ ​ഗഹ്‌ലോട്ടിൻ്റെ നേതൃത്വത്തിനെതിരെ രം​ഗത്ത് വന്നതോടെയാണ് രാജസ്ഥാനിലെ സച്ചിൻ-ഗഹ്‌ലോട്ട് തർക്കം പരസ്യമാകുന്നത്. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപിയുമായി ചേർന്ന് സച്ചിൻ പൈലറ്റ് ഗൂഢാലോചന നടത്തിയെന്ന് ഗെഹ്‌ലോട്ട് പരസ്യമായി ആരോപിച്ചതോടെ രാജസ്ഥാൻ കോൺ​ഗ്രസിലെ തർക്കം പൊട്ടിത്തെറിയുടെ വക്കിലെത്തി. ഉപയോ​ഗമില്ലാത്തവനെന്നും കഴിവില്ലാത്തവനെന്നും സച്ചിനെ ഗെഹ്‌ലോട്ട് പരസ്യമായി വിശേഷിപ്പിച്ചിരുന്നു. ഇരുവർക്കും ഇടയിലെ പേര് ശക്തമാകവെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോൺ​ഗ്രസ് പരാജയപ്പെടാൻ കാരണം സച്ചിൻ-ഗെഹ്‌ലോട്ട് തർ‌ക്കമാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷെ രാജസ്ഥാനിൽ കോൺ​ഗ്രസ് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.

Content Highlights:Sachin Pilot met Ashok Gehlot in Jaipur, signalling possible reconciliation

dot image
To advertise here,contact us
dot image