'നമ്മുടെ കയ്യില്‍ 10 മാസമുണ്ട്'; അസമില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഗൗരവ് ഗൊഗോയ്

നിലവില്‍ ജോര്‍ഹത് എംപിയാണ് മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന്‍ കൂടിയായ ഗൗരവ് ഗൊഗോയ്.

dot image

ഗുവാഹത്തി: അസം കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി ഗൗരവ് ഗൊഗോയ് ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. ചടങ്ങില്‍ വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് തന്നെയാണ് ഗൗരവ് എടുത്തുപറഞ്ഞത്. ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ഇനി സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ളത്. കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഗൗരവ് ഗൊഗൊയിയെ പ്രഖ്യാപിച്ചത്.

ഗുവാഹത്തിയിലെ മാനബേന്ദ്ര ശര്‍മ്മ കോംപ്ലക്‌സില്‍ നടന്ന ചടങ്ങിലാണ് നിയമസഭ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണെന്ന് തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഗൗരവ് ഗൊഗോയ് പറഞ്ഞത്. നമുക്ക് അധികം സമയമില്ല. 10 മാസമാണ് ഇനിയുള്ളത്. നിയമസഭ തിരഞ്ഞെടുപ്പിനായി സംഘടന ശക്തിപ്പെടുത്തുന്നതിനും പ്രചരണം നടത്തുന്നതിനും ഇനിയുള്ള ഓരോ ദിവസവും നമ്മള്‍ പ്രവര്‍ത്തിക്കണം. നമ്മുടെ ലക്ഷ്യത്തിന്റെ അടുത്തല്ല ഇപ്പോള്‍ നമ്മള്‍ ഉള്ളത്. പക്ഷെ ഇന്ന് മുതല്‍ നമ്മളോരോരുത്തരും പ്രവര്‍ത്തിച്ചാല്‍ വിജയം നമ്മുടേതായിരിക്കുമെന്നാണ് ഗൗരവ് ഗൊഗോയ് പറഞ്ഞു.

ഗൗരവ് ഗൊഗോയ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി മുഖമാകുമെന്നാണ് സൂചന. സംസ്ഥാന നേതൃത്വം ഇതുവരെയ്ക്കും ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെങ്കിലും ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ നേരിടാന്‍ ഗൗരവ് ഗൊഗോയിനെപ്പോലെ ഒരാള്‍ തന്നെ വേണമെന്ന് തീരുമാനമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ജോര്‍ഹത് എംപിയാണ് മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന്‍ കൂടിയായ ഗൗരവ് ഗൊഗോയ്. പത്ത് വര്‍ഷമായി ബിജെപി ഭരിക്കുന്ന അസമിനെ കോണ്‍ഗ്രസിന്റെ 'കൈ'ക്കലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന വലിയ ഉത്തരവാദിത്വമാണ് ഇനി ഗൗരവിന്റെ മുന്‍പിലുള്ളത്.

രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയാണ് ഗൗരവ്. നിലവിലെ ബിജെപി മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയോട് നേരിട്ട് ഏറ്റുമുട്ടാന്‍ സാധിക്കുന്ന ഒരു നേതാവ് എന്ന പ്രതിച്ഛായയാണ് ഗൗരവിന് തുണയായത്. പാകിസ്ഥാനില്‍ ജോലി ചെയ്തിരുന്ന ഗൊഗോയ്യുടെ ഭാര്യയെ ചൊല്ലി വലിയ വിവാദം ഉണ്ടായിരിക്കെ കൂടിയാണ് ഗൗരവിന്റെ നിയമനം. ഈ വിവാദങ്ങളെ സമര്‍ത്ഥമായി നേരിടാന്‍ ഗൗരവിന് കഴിഞ്ഞിരുന്നു.

ഗൗരവിന്റെ പിതാവ് തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസ് തലപ്പത്തിരുന്ന കാലത്താണ് ഹിമന്ത ബിശ്വ ശര്‍മ്മ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തരുണ്‍ ഗൊഗോയിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും, ഗൗരവിനെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനവുമായിരുന്നു കാരണം. ശേഷം ഗൊഗോയ് കുടുംബത്തെ എല്ലാ രീതിയിലും ഹിമന്ത ആരോപണങ്ങളാല്‍ ആക്രമിച്ചിരുന്നു.

ഗൗരവിന്റെ നിയമനത്തില്‍ സംസ്ഥാന നേതൃത്വവും സന്തോഷത്തിലാണ്. അഴിമതി ആരോപണങ്ങള്‍ ഇല്ലാത്ത, ചെറുപ്പക്കാരനായ ഒരു നേതാവ് എന്ന പ്രതിച്ഛായ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നു.

ഇക്കാരണത്താല്‍ പല നേതാക്കളും ഇപ്പോഴും പാര്‍ട്ടിയുടെ സംശയനിഴലിലാണ്. ഇങ്ങനെയെല്ലാമിരിക്കെ എല്ലാവര്‍ക്കും സ്വീകാര്യനായ ഗൗരവിന്റെ വരവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. വിവിധ സാമൂഹിക സമവാക്യങ്ങള്‍ ഉള്‍കൊണ്ടുകൊണ്ടാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ നിയമിച്ചിരിക്കുന്നത്. മുസ്ലിം, ആദിവാസി, ഹിന്ദു വിഭാഗത്തില്‍പ്പെട്ട മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെയാണ്, അഹോം വിഭാഗത്തില്‍നിന്നുളള ഗൗരവിനൊപ്പം നിയമിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്.

Content Highlights: Gaurav Gogoi formally took charge as the president of the Assam Pradesh Congress Committee 

dot image
To advertise here,contact us
dot image