
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ കിട്ടുന്നത് വരെ പോരാടുമെന്ന് അങ്കിതയുടെ മാതാപിതാക്കൾ. കേസിൽ റിസോർട്ട് ഉടമയും രണ്ടു ജീവനക്കാരും ഉൾപ്പെടെ മൂന്നു പ്രതിൾക്ക് കോട്‌വാറിലെ അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ യാങ്കേശ്വറിൽ സ്ഥിതി ചെയ്യുന്ന വനന്ത്ര റിസോർട്ട് ഉടമ പുൾകിത് ആര്യ, മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2022 സെപ്റ്റംബർ 18നു കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലിൽനിന്നു കണ്ടെടുത്തുകയായിരുന്നു.
2022 ഓഗസ്റ്റിലാണ് അങ്കിത ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ റിസപ്ഷനിസ്റ്റായി ജോലിക്കെത്തുന്നത്. തുടർന്ന് സംഭവം നടക്കുന്ന അന്ന് രാത്രിയിൽ അങ്കിതയും പ്രതികളും തമ്മിൽ തർക്കം ഉണ്ടായി എന്നാണ് പൊലീസ് പറഞ്ഞത്. ഇതിനുപിന്നാലെ അങ്കിതയെ ഒരു വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയും ബലപ്രയോഗത്തിനു ശേഷം ചീല കനാലിൽ തള്ളുകയുമായിരുന്നു.
ഇതിന് ശേഷം ഇവർ റിസോർട്ടിൽ തിരിച്ചെത്തുകയും അങ്കിതയെ കാണാനില്ലെന്ന് ഇവ പരാതി നൽകുകയായിരുന്നു. എന്നാൽ പൊലീസാവട്ടെ മൂന്ന് ദിവസത്തിനു ശേഷമാണ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് അങ്കിതയെ കാണാതായി ആറ് ദിവസത്തിന് ശേഷം ചീല കനാലിൽ നിന്ന് അങ്കിതയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം മുങ്ങിമരണമാണെന്നാണ് റിപ്പോർട്ട്. അങ്കിതയുടെ ശരീരത്തിൽ മരണത്തിന് മുൻപ് മുറിവുകൾ ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ ലൈംഗികപീഡനം നടന്നിട്ടില്ലെന്നായിരുന്നു പരിശോധനാ ഫലം. പിന്നീട് പൊതുജന രോഷം ആളിക്കത്തിയതോടെയാണ് പുൾകിത് ആര്യയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. നാട്ടുകാർ റിസോർട്ട് അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തു. പിന്നീട് സർക്കാർ തന്നെ റിസോർട്ട് ഇടിച്ചുനിരത്തുകയായിരുന്നു. കേസിൽ 90 ദിവസത്തിനുള്ളിൽ പൊലീസ് 500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
Content Highlights:Forced to have sex with guests at resort; finally killed and thrown into canal