
ജകാർത്ത: ശശി തരൂരിന്റെ മോദി അനുകൂല പരാമർശങ്ങൾക്ക് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി സൽമാൻ ഖുർഷിദും. ജമ്മു കശ്‌മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയെ അനുകൂലിച്ച ഖുർഷിദിന്റെ പരാമർശമാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്.
ഇന്ത്യൻ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയിൽ അക്കാദമിക പ്രമുഖരുമായും മറ്റും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സൽമാൻ ഖുർഷിദിന്റെ പരാമർശം. കശ്മീരിനെ ഒരുപാട് കാലമായി ഒരു പ്രശ്നം പിടികൂടിയിരുന്നു. ആർട്ടിക്കിൾ 370 കശ്മീർ പൂർണമായും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്നും വിഘടിച്ചുനിൽക്കുകയാണ് എന്നുമുള്ള പ്രതീതി ഉണ്ടാക്കിയിരുന്നു. വകുപ്പ് പിൻവലിച്ചതോടെ അത് ഇല്ലാതെയായി എന്നും പ്രദേശത്ത് വിഘടനവാദം ഇല്ലാതെയായെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.
വകുപ്പ് റദ്ദാക്കിയതിന് ശേഷം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതും സംസ്ഥാന സർക്കാർ അധികാരമേറ്റതും അടക്കം സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടി. തുടർന്ന് പ്രദേശത്ത് ഇപ്പോൾ അഭിവൃദ്ധി ഉണ്ടായെന്നും, ഈ അന്തരീക്ഷത്തെ ഇല്ലാതെയാകാൻ ശ്രമിക്കുന്നവർ ആ അഭിവൃദ്ധിയെ ഇല്ലാതെയാകാൻ ശ്രമിക്കുന്നുവെന്നും ഖുർഷിദ് പറഞ്ഞു.
2019ലാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ചത്. അന്ന് ഈ നടപടിയെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചിരുന്നു. ജനാധിപത്യ മര്യാദകളെ കാറ്റിൽപറത്തിയും ഫെഡറലിസത്തെ അപ്പാടെ ഇല്ലാതെയാക്കിയുമാണ് ഈ നീക്കമെന്നായിരുന്നു കോൺഗ്രസ് വിമർശനം. വകുപ്പ് പിൻവലിക്കുന്നതിന് ഒരു ദിവസം മുൻപ് ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ കോൺഗ്രസ് ഉൾപ്പെട്ട ഒരു സർവകക്ഷിയോഗം ചേർന്നിരുന്നു. തുടർന്ന് വകുപ്പ് റദ്ദാക്കാനുള്ള നീക്കത്തെ അപലപിക്കുകയും കശ്‌മീരിന്റെ പ്രത്യേകാധികാരം നിലനിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023 ഡിസംബറിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ ശരിവെക്കുകയും ചെയ്തിരുന്നു.
Content Highlights: Salman Khurshid Article 370 abrogation support remarks give congress a headache