

റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും കോലം കത്തിക്കുമെന്ന് പ്രതിഷേധക്കാര്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്ന് രാഷ്ട്രീയം കളിക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഭരണപക്ഷത്തിന് മതിയായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
ഞായറാഴ്ച സംസ്ഥാനത്തെ 24 ജില്ലകളിലും പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് നേതാക്കളുടെയും കോലം കത്തിക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായുള്ള സഖ്യം കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധി തങ്ങളെ വിളിച്ച് ഒപ്പം ഉണ്ടെന്ന് അറിയിച്ചിരുന്നുവെന്നും അങ്ങനെയുള്ളവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്നും വിദ്യാര്‍ത്ഥി നേതാവ് രവീന്ദര്‍ പാസ്വാന്‍ പറഞ്ഞു.
പിന്നാലെ വരുന്ന ഓഗസ്റ്റ് 20ന് റാഞ്ചിയിലെ മുഖ്യമന്ത്രിയുടെ വസതി ഖരാവോ ചെയ്യുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഏജന്‍സി നടത്തി എല്ലാ പരീക്ഷകളും റദ്ദാക്കണമെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും വീണ്ടും അവര്‍ ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ വീട് വളയുന്ന വിദ്യാര്‍ത്ഥികള്‍ നീതിപൂര്‍വം തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നവരെ അവിടെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടുന്നില്ലെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.
Content Highlights: Student protesters in Jharkhand have threatened to burn effigies of Rahul Gandhi and Hemant Soren as part of their ongoing agitation