
മംഗളൂരു: മംഗളൂരുവില്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി ആഭ്യന്തര മന്ത്രി ജി പരമേശ്വര. കൊലയാളികൾ ഉടൻ പിടിയിലാകുമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നിതാന്ത ജാഗ്രതയിലാണെന്നും പരമേശ്വര അറിയിച്ചു.
അതേസമയം, സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി വി എച്ച് പി രംഗത്തെത്തി. മംഗളുരുവിൽ വിഎച്പി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. പിന്നാലെ നഗരത്തിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് വിന്യാസവും വർധിപ്പിച്ചു. മംഗളുരു ഹിന്ദുക്കൾക്ക് ജീവിക്കാൻ പറ്റാത്ത ഇടമായെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി.
സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതി സുഹാസ് ഷെട്ടി ആണ് വെട്ടേറ്റ് മരിച്ചത്. ഇയാള്‍ മറ്റ് പല കൊലപാതക കേസുകളിലെയും പ്രതിയാണെന്ന് പൊലീസ് പറയുന്നു. മംഗളൂരു ബാജ്‌പേ കിന്നി പടവു എന്ന സ്ഥലത്ത് വച്ചാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ സുഹാസ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു പൊലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് സുഹാസ്. ഫാസില്‍ കൊലപാതക കേസില്‍ ജാമ്യത്തിലിരിക്കെയാണ് സുഹാസ് കൊല്ലപ്പെട്ടത്.
2022 ജൂലൈ 28നാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. ബജ്‌റംഗ്ദളിന്റെ ഗോ സംരക്ഷണ വിഭാഗത്തിലെ നേതാവ് ആയിരുന്നു അന്ന് സുഹാസ്. സംഭവത്തില്‍ ബാജ്‌പേ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
Content Highlights- Security tightened in Mangaluru; Police deployment increased in the city following the murder of a Bajrang Dal leader