
ന്യൂഡൽഹി: ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക രാഷ്ട്രീയ നീക്കവുമായി കേന്ദ്രസർക്കാർ. രാജ്യത്ത് പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചു.
കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സർക്കാർ കൈക്കൊണ്ടത്. കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവാണ് ഡൽഹിയിൽ നിർണായക പ്രഖ്യാപനം നടത്തിയത്.
കോൺഗ്രസിനെതിരെ കേന്ദ്രമന്ത്രി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രസ് ഭരണത്തിന്റെ വീഴ്ച്ചയാണ് ജാതി സെൻസസ് ഇത്രയും വൈകാൻ കാരണമെന്നായിരുന്നു അശ്വിനി വൈഷ്ണവ് പറഞ്ഞത്. അതിനിടെ ജാതി സെൻസസ് നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ എൻഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം നിർണായകമാണ്. 2011 ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021 ൽ നടത്തേണ്ട സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല.
content highlights : Central government has given permission for caste census in the country