ഒറ്റ രാത്രികൊണ്ട് ജമ്മു കശ്മീരിൽ ഒരു നാടാകെ ഒലിച്ചുപോയി; റംബാനിൽ ഒന്നും ശേഷിക്കുന്നില്ല, ആശയറ്റ് ജനങ്ങൾ

പുനരധിവാസത്തിനായി സർക്കാർ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് പ്രദേശവാസികൾ

dot image

ശ്രീനഗർ: മേഘവിസ്ഫോടനത്തിലും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഉണ്ടായത് കനത്ത നാശനഷ്ടം. ഒറ്റ രാത്രി കൊണ്ട് പ്രദേശവാസികളുടെ വീടുകളും ജീവിതമാർഗമായ കടകളുമെല്ലാം ഒലിച്ചുപോയി. തങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് പ്രദേശവാസികൾ.

പ്രദേശത്തെ വീടുകൾക്കും കടകൾക്കുമെല്ലാം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കല്ലും ചെളിയും എല്ലാം മൂടി എല്ലാം നശിച്ചിരിക്കുകയാണ്. പലരും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തിൽ ആശങ്കയിലുമാണ്. തങ്ങളുടെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊരു അപകടം കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.

റംബാനിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ലേഹ് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ദുരന്തത്തിൽ പ്രദേശത്തെ എംഎൽഎയായ അർജുൻ സിംഗ് രാജു ദുഃഖം രേഖപ്പെടുത്തി. വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുമുണ്ട്.

മൂന്ന് പേർക്കാണ് മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേരെ ഇതിനകം രക്ഷപ്പെടുത്തി. ഇനിയും ഒരുപാട് ആളുകളെ രക്ഷപ്പെടുത്താനുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ നിരവധി വാഹനങ്ങൾ ദേശീയ പാതയിൽ കുടുങ്ങുകയും ചെയ്തിരുന്നു.

Content Highlights: Ramban devastated by flash floods

dot image
To advertise here,contact us
dot image