
May 18, 2025
01:59 PM
ന്യൂഡൽഹി: രാജ്യത്ത് ലിവ് ഇൻ റിലേഷൻഷിപ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗവും ബിജെപി നേതാവുമായ അജയ് പ്രതാപ് സിംഗ്. ബുധനാഴ്ച രാജ്യസഭയിലാണ് എംപി ഇക്കാര്യം ഉന്നയിച്ചത്. മുംബൈയിൽ അടുത്തിടെ നടന്ന സരസ്വതി വൈദ്യ കൊലപാതകക്കേസ് മുൻനിർത്തിക്കൊണ്ടായിരുന്നു അജയ് പ്രതാപ് സിംഗ് ആവശ്യം ഉന്നയിച്ചത്. ലോകാരോഗ്യസംഘടനയുടെ ഡാറ്റയും ഇതിനായി മുന്നോട്ടുവെച്ചു.
ലോകത്ത് സ്ത്രീകളുടെ കൊലപാതകങ്ങളിൽ ഏകദേശം 38 ശതമാനവും അവരുടെ പങ്കാളികളാലാണ് സംഭവിക്കുന്നതെന്നും സിംഗ് ചൂണ്ടിക്കാട്ടി. വിവാഹവും കുടുംബ ബന്ധങ്ങളും ഇന്ത്യയിലെ ഒരു സാംസ്കാരിക പൈതൃകമാണ്. നമ്മുടെ മതഗ്രന്ഥങ്ങളും ആചാരങ്ങളും ലിവ് ഇൻ റിലേഷൻഷിപ്പുകൾക്ക് അംഗീകാരം നൽകുന്നില്ലെന്നും സിംഗ് പറഞ്ഞു. സർക്കാർ ഇത് മനസിലാക്കുകയും ഈ സമ്പ്രദായം അവസാനിപ്പിക്കാനും സ്ത്രീകളെ സംരക്ഷിക്കാനും കഴിയുന്ന ഒരു നിയമം കൊണ്ടുവരണമെന്നും എംപി ആവശ്യപ്പെട്ടു.