

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസ് വിചാരണ തുറന്ന കോടതിയില്‍ തന്നെ നടത്തണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സാക്ഷികളും പ്രതികളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും വ്യക്തമാക്കി. മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളാണ് കേസിലെ സാക്ഷികളെന്ന പ്രതികളുടെ വാദവും പ്രോസിക്യൂഷന്‍ തള്ളി.
കോടതി പരിസരത്ത് അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതിന് നിലവില്‍ തന്നെ വിലക്കുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികള്‍ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറിയിച്ചു. കേസ് 70 തവണ പോസ്റ്റ് ചെയ്തിട്ടും പ്രതികള്‍ മൂന്ന് തവണ മാത്രമാണ് കോടതിയില്‍ ഹാജരായതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അധിക കുറ്റം വായിച്ച ദിവസം പ്രതികള്‍ മുഖംമൂടി ധരിച്ചാണ് കോടതിയിലെത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. പിന്നാലെ പല തവണ കേസ് വിവാദത്തിലായിരുന്നു.
കേസില്‍ കാമ്പസ് ഫ്രണ്ട് - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പതിനാറ് പേരാണ് പ്രതികള്‍. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് കേസിലെ പ്രധാന പ്രതി. സഹലിനെ പിടികൂടാത്തതില്‍ ആദ്യം വലിയ വിവാദമുയര്‍ന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകള്‍ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വര്‍ഷം കേസിന്റെ വിചാരണ നീണ്ടുപോയതിലടക്കം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
Content Highlight : abhimanyu case accused demand secret trial prosecution seeks open court hearing