കൈക്കൂലി കേസില്‍ ഭൂരേഖ തഹസില്‍ദാര്‍ അറസ്റ്റിലായ കേസ്; ഇടനില നിന്ന മുന്‍ ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റില്‍

വസ്തുതരം മാറ്റി നല്‍കാന്‍ സഹായിക്കാം എന്ന് പറഞ്ഞാണ് പരാതിക്കാരില്‍ നിന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്

കൈക്കൂലി കേസില്‍ ഭൂരേഖ തഹസില്‍ദാര്‍ അറസ്റ്റിലായ കേസ്; ഇടനില നിന്ന മുന്‍ ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റില്‍
dot image

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മുന്‍ ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റില്‍. കടവന്ത്ര സ്വദേശി കൃപ എന്‍ കെയാണ് പിടിയിലായത്. സംഭവത്തില്‍ താലൂക്ക് തഹസില്‍ദാറായ ആന്റണി ജോസഫാണ് നേരത്തെ പിടിയിലായത്. വസ്തുതരം മാറ്റി നല്‍കാന്‍ സഹായിക്കാം എന്ന് പറഞ്ഞാണ് പരാതിക്കാരില്‍ നിന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്. കലൂര്‍ സ്വദേശിയായ പരാതിക്കാരന്‍റെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റി നല്‍കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ജോസഫ് ആന്റണി ഹര്‍ട്ടീസും സംഘവും 10 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയത്.

പ്രോജക്ട് സീറോയുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷനിലൂടെയാണ് എറണാകുളം വിജിലന്‍സ് യൂണിറ്റ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് കൈക്കൂലി സംഘത്തില്‍പ്പെട്ട രാജേഷ് എന്‍ എസ്, ജോസഫ് ഷിബിന്‍ എന്നിവരെ ഉള്‍പ്പെടെ വലയിലാക്കിയത്. 2018 മുതല്‍ കൊച്ചിയിലെ ഒരു ഭൂവുടമ അദ്ദേഹത്തിന്റെ പുരയിടത്തിന് നികുതി അടച്ചുവന്നിരുന്നു. ഇതിനിടെ ജോസഫ് ആന്റണി ഏജന്റുമാര്‍ മുഖേന ഈ പുരയിടം നിലമാണെന്ന് കാട്ടി പരാതി നല്‍കി. പരാതി ഒതുക്കി തീര്‍ക്കാന്‍ താലൂക്ക് ഓഫീസിലേക്ക് ഭൂവുടമയെ വിളിച്ചുവരുത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ പണം വാങ്ങുന്നതിന് ഇടയിലാണ് കടവന്ത്രയില്‍ വച്ച് ജോസഫ് ആന്റണിയെയും ഏജന്റുമാരും പിടിയിലായത്.

പലരില്‍ നിന്നും മുമ്പും ഇയാള്‍ പണം തട്ടിയെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇതില്‍ മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 2015ല്‍ വ്യാജ പട്ടയം ഉണ്ടാക്കി ഭൂമി തട്ടിയ കേസില്‍ കമ്മീഷനായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതില്‍ ജോസഫ് ആന്റണിയെ കടവന്ത്ര പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ അടക്കം വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.

Content Highlights: A former deputy collector was arrested in a bribery case involving a land records tahsildar. The former official was accused of acting as a middleman in the case.

dot image
To advertise here,contact us
dot image